ശ്രീനഗർ: പാകിസ്ഥാൻ സൈന്യവും ഇന്ത്യൻ സൈന്യവും തമ്മിലുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറിയ പാക് ഭീകരനെ സൈന്യം വധിച്ചു. ജനുവരി ഒന്നിന് ജമ്മുകാശ്മീരിലെ കുപ്‌വാര മേഖലയിൽ നിയന്ത്രണരേഖ കടക്കാൻ ശ്രമിച്ച ഭീകരനാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാൻ സ്വദേശി മൊഹ്ദ് ഷബീർ മാലികിനെയാണ് വധിച്ചതെന്ന് മേജർ ജനറൽ അഭിജിത്ത് എസ് പെന്ദാർക്കർ അറിയിച്ചു.
നിയന്ത്രണരേഖയ്ക്കപ്പുറം പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീമിന്റെ ആക്രമണം നടന്നുവെന്നും അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പിന്തുണയ്ക്കുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മേജർ പറഞ്ഞു. കൊല്ലപ്പെട്ട വ്യക്തിയുടെ മൃതദേഹം തിരിച്ചെടുക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിനുനേർക്ക് ആക്രമണം നടത്തുന്ന പാകിസ്ഥാൻ സൈനികരെയും തീവ്രവാദികളെയുമാണ് ബാറ്റ് എന്ന് വിളിക്കുന്നത്.
എ കെ 47, ഏഴു ഗ്രനേഡുകൾ, പാകിസ്ഥാന്റെ തിരിച്ചറിയൽ രേഖ, വാക്സിനേഷൻ സർട്ടിഫിക്കറ്റ്, പട്ടാള വേഷത്തിലുള്ള ഒരു ഫോട്ടോ എന്നിവ കൊല്ലപ്പെട്ടയാളുടെ പക്കൽ നിന്നും കണ്ടെത്തിയിരുന്നു.
പ്രദേശത്തെ നിരീക്ഷണം ശക്തമാക്കിയെന്ന് സൈന്യം അറിയിച്ചു. ഓപ്പറേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. 2020 ഏപ്രിൽ 20ന് ഓപ്പറേഷൻ രംഗദോരി ഭൈഖിലൂടെ അഞ്ച് ഭീകരരെ വധിച്ചിരുന്നു. ഇതിന് സമാനമായ പാതയിലൂടെയാണ് പാക് ഭീകരൻ നുഴഞ്ഞുകയറിയതെന്നും ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
2021 ഫെബ്രുവരിയിലാണ് ഇരു രാജ്യങ്ങളും നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ പാലിക്കാൻ തീരുമാനമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |