തൃത്താല: തരിശായ അമ്പലമുറ്റത്ത് ഹൈടെക്ക് കൃഷിയിടമൊരുക്കി മാതൃകയായിരിക്കുകയാണ് ജില്ലയിലെ പന്നിയൂർ വരാഹമൂർത്തി ഭൂമിദേവി ക്ഷേത്രവും ആനക്കര കൃഷിഭവനും. വിഷമില്ലാത്ത നല്ല പച്ചക്കറികൾ ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൃഷിവകുപ്പ് പദ്ധതിയും ക്ഷേത്ര ഭരണസമിതിയും ഭക്തജനങ്ങളുടെ കൂട്ടായ്മയും ഒന്നിച്ചാണ് ക്ഷേത്രത്തിൽ പച്ചക്കറിക്കൃഷി ഒരുങ്ങുന്നത്. വെള്ളവും വളവും വിളകൾക്ക് പൈപ്പിലൂടെ ഒന്നിച്ചു നൽകുവാൻ കഴിയുന്ന ഓപ്പൺ പ്രിസിഷ്യൻ ഫാമിംഗ് വിത്ത് ഫെർട്ടിഗേഷൻ എന്ന ഹൈടെക്ക് കൃഷിയിടത്തിലെ തൈ നടീൽ ഉദ്ഘാടനം ചലച്ചിത്രതാരം സംയുക്ത വർമ്മ നിർവ്വഹിച്ചു. ചടങ്ങിൽ പന്നിയൂർ ദേവസ്വം എക്സിക്യുട്ടിവ് ഓഫീസർ രാജേഷ്, കൃഷി ഓഫീസർ എം.പി.സുരേന്ദ്രൻ, ഗിരീഷ്, സുരേഷ്, ബാലൻ, മുകുന്ദൻ, ബാബു എന്നിവർ പങ്കെടുത്തു. കൃഷി വകുപ്പ്, ആനക്കര കൃഷിഭവൻ സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തി കൃഷിഭവൻ ഇടപെടലിലൂടെയാണ് കൃഷിയിടം ഒരുക്കുന്നത്. ആനക്കര കൃഷിഭവൻ സീനിയർ അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ഗിരീഷ് അയിലക്കാടിന്റെ മേൽനോട്ടത്തിൽ ഒരുക്കപ്പെട്ട കൃഷിയിടത്തിൽ സർക്കാർ പദ്ധതിക്ക് പുറമെ നിരവധി ഭക്തജനങ്ങളുടെ കൂട്ടായ സംഭവനകളുമുണ്ട്. ഇതോടെ കേരളത്തിൽ തന്നെ അപൂർവ്വമെന്ന് വിശേഷിപ്പിക്കാവുന്ന അമ്പലമുറ്റത്തെ ഹൈടെക്ക് കൃഷിയുടെ പിറവിക്ക് കാരണമായി. കൃഷിയിടത്തിലെ ഇറിഗേഷൻ സംവിധാനങ്ങളും വെഞ്ച്വാറിയുമൊക്കെ സൗജന്യമായി സ്ഥാപിച്ചു നൽകിയും കൃഷിക്ക് ആവശ്യമായ മുഴുവൻ ജൈവവളങ്ങളും പച്ചക്കറിത്തൈകളും സംഭാവനയായി നൽകിയും തൃത്താല കൃഷികേന്ദ്ര കാർഷിക പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നു. ക്ഷേത്ര സെക്യൂരിറ്റി ജീവനക്കാരായ ബാലൻ, മുകുന്ദൻ, ബാബു തുടങ്ങിയവരാണ് ഒഴിവുവേളകളിൽ കൃഷിയിടത്തിന്റെ മണ്ണൊരുക്കൽ പ്രവർത്തനങ്ങളും നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |