മുംബയ്: വൻതോതിൽ നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെതുടർന്ന് ജി.എസ്.ടി വകുപ്പ് ക്രിപ്‌റ്റോകറൻസി സേവനദാതാക്കളായ വാസിർഎക്‌സിൽനിന്ന് പിഴയും പലിശയും ഉൾപ്പടെ 49.20 കോടി രൂപ ഈടാക്കി. രാജ്യത്തെ ഏറ്റവുംവലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ വാസിർഎക്‌സ് 40.5കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. രൂപയിലും സ്വന്തം ക്രിപ്‌റ്റോകറൻസിയായ വി.ആർ.എക്‌സിലുമാണ് വാസിർഎക്‌സ് സേവനത്തിന് നിരക്ക് ഈടാക്കിയിരുന്നത്. വാങ്ങുന്നവരിൽനിന്നും വിൽക്കുന്നവരിൽനിന്നും രൂപയിലാണെങ്കിൽ 0.2ശതമാനവും വി.ആർ.എക്‌സിലാണെങ്കിൽ 0.1ശതമാനവുമായിരുന്നു കമ്മീഷൻ.
ട്രേഡിംഗ് കമ്മീഷൻ, ഡെപ്പോസിറ്റ് ഫീസ്, പിൻവലിക്കൽ ഫീസ് എന്നിവയ്ക്ക് സേവനനിരക്ക് ഈടാക്കിയിരുന്നുവെങ്കിലും രൂപയിൽ ഈടാക്കിയിരുന്ന ഇടപാടിനുള്ള കമ്മീഷനുമാത്രമാണ് ജി.എസ്.ടി അടച്ചിരുന്നത്. വി.ആർ.എക്‌സിൽ നടത്തിയ ഇടപാടുകൾക്ക് ജി.എസ്.ടി നൽകിയിരുന്നില്ല. ഇടപാട് ഫീസിന് 18ശതമാനം ജി.എസ്.ടി പ്രകാരം 40.5കോടി രൂപയാണ് നൽകേണ്ടയിരുന്നത്. ഡിസംബർ 30വരെയുള്ള പലിശയും പിഴയുമൾപ്പടെ 49.2 കോടി രൂപയാണ് ഈടാക്കിയതെന്ന് നികുതി വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |