കോഴിക്കോട്: തകരാറൊന്നുമില്ലാത്ത റോഡിൽ അറ്റകുറ്റപ്പണി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി. പൊതുമരാമത്ത് വകുപ്പ് കുന്നമംഗലം സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയർ ജി ബിജു, ഓവർസിയർ പി കെ ധന്യ എന്നിവരെയാണ് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശത്തെ തുടർന്ന് സസ്പെൻഡ് ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് - കുന്നമംഗലം റോഡിൽ മായനാടി ഒഴുക്കരയിലാണ് ഇന്നലെ ടാറിംഗ് നടത്തിയത്.
ഒരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതിരുന്ന റോഡിലാണ് ടാറിംഗ് നടത്തിയത്. നാട്ടുകാർ സംഭവം അറിഞ്ഞ് എത്തിയപ്പോഴേക്ക് ഏകദേശം 17 മീറ്ററോളം ടാറിംഗ് പൂർത്തിയാക്കി കഴിഞ്ഞിരുന്നു. നാട്ടുകാർ പ്രശ്നം ഉണ്ടാക്കിയതിനെ തുടർന്ന് റോഡിലെ ചല്ലിയും ടാറുമെല്ലാം കരാറുകാർ മാറ്റിയിരുന്നു.
സംഭവം അറിഞ്ഞ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിക്കുകയും ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജ് മുതല്‍ കാരന്തൂര്‍വരെയുള്ള ഭാഗത്തെ റോഡിലെ കുഴി അടയ്ക്കുന്നതിന് വേണ്ടിയായിരുന്നു കരാറെന്നും അതിനിടെയിലാണ് കുഴിയില്ലാത്ത ഭാഗത്തെ റോഡിലും ടാറിംഗ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഭവം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പി ഡബ്‌ളിയു ഡി എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തിയ മന്ത്രി റിപ്പോർട്ട് കണ്ട ശേഷമാണ് നടപടിയെടുക്കാൻ നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |