ഇടുക്കി: ചന്ദ്രകളഭം പോലെ പിറന്നനാടിൽ പെറ്റമ്മയുടെ മാർതട്ടിൽ പി.ടി അലിഞ്ഞുചേർന്നു. കെ.പി.സി.സി വർക്കിങ് പ്രസിഡന്റും എം.എൽ.എയുമായിരുന്ന പി.ടി. തോമസ് എം.എൽ.എയുടെ അന്ത്യാഭിലാഷം പോലെ അദ്ദേഹത്തിന്റെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം ഉപ്പുതോട് സെന്റ് ജോസഫ് ദേവാലയത്തിലെ അമ്മ അന്നമ്മയുടെ കല്ലറയിൽ അടക്കം ചെയ്തു. എറണാകുളം പാലാരിവട്ടത്തെ വീട്ടിൽ നിന്ന് രാവിലെ പുറപ്പെട്ട ചിതാഭസ്മ സ്മൃതി യാത്രയ്ക്ക് മുതിർന്ന കോൺഗ്രസ് നേതാക്കളാണ് നേതൃത്വം നൽകിയത്. ജില്ലാ അതിർത്തിയായ നേര്യമംഗലത്ത് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ നേതൃത്വത്തിൽ ചിതാഭസ്മം ഏറ്റുവാങ്ങി. ഇരുമ്പുപാലം, അടിമാലി, കല്ലാർകുട്ടി, പാറത്തോട്, മുരിക്കാശേരി എന്നിവിടങ്ങളിലെത്തിയപ്പോൾ ആദരാഞ്ജലികളർപ്പിക്കാൻ നിരവധിപ്പേരാണെത്തിയത്. പി.ടി. തോമസിന്റെ സഹോദരിമാരായ റോസക്കുട്ടി കുഴികുത്തിയാനിയിൽ, ചിന്നമ്മ പനന്താനം എന്നിവർ പൊരിവെയിൽ വകവയ്ക്കാതെ ഉച്ചമുതൽ പള്ളി വരാന്തയിൽ കാത്തിരുപ്പുണ്ടായിരുന്നു. ഇളയ സഹോദരൻ പി.ടി. ജോർജ് സ്മൃതി യാത്രയ്ക്കൊപ്പമുണ്ടായിരുന്നു. വൈകിട്ട് നാലരയോടുകൂടിയാണ് സ്മൃതിയാത്ര ഉപ്പുതോട് പള്ളിയിൽ എത്തിച്ചേർന്നത്. പി.ടി ബാല്യകൗമാരങ്ങൾ ചിലവഴിച്ച ഉപ്പുതോട് ഗ്രാമത്തിൽ ചിതാഭസ്മമടങ്ങിയ പേടകവുമായി വാഹനമെത്തിയപ്പോൾ തിരക്ക് നിയന്ത്രിക്കാൻ പൊലീസിനും കോൺഗ്രസ് നേതാക്കൾക്കും വളരെ പണിപ്പെടേണ്ടി വന്നു. ദേവാലയത്തിന് മുന്നിൽ തയ്യാറാക്കിയ പന്തലിൽ ചിതാഭസ്മം കുറച്ചുനേരംവച്ചു. കാത്തു നിന്നവർ ആദരം അർപ്പിച്ച ശേഷം കുടുംബ കല്ലറയ്ക്ക് സമീപത്തേക്ക് ചിതാഭസ്മം കൊണ്ടുവന്നു. ചിതാഭസ്മം കല്ലറയിലേക്ക് എടുത്തപ്പോൾ പി.ടിയുടെ താങ്ങും തണലുമായിരുന്ന ഭാര്യ ഉമയും മക്കളായ വിഷ്ണുവും വിവേകും വിങ്ങിപ്പൊട്ടി. തുടർന്ന് ചിതാഭസ്മം അടങ്ങിയ മൺകുടം കല്ലറയിൽ അടക്കം ചെയ്തു. ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കംചെയ്യണമെന്ന പി.ടി തോമസിന്റെ അന്ത്യാഭിലാഷത്തോട് ഇടുക്കി രൂപതയും അനുകൂലമായാണ് പ്രതികരിച്ചത്. ചടങ്ങിനു വേണ്ട ക്രമീകരണങ്ങൾ പള്ളി അധികൃതർ ചെയ്തിരുന്നു. രൂപത നൽകിയ നിർദേശങ്ങൾ കോൺഗ്രസ് പ്രവർത്തകരും കൃത്യമായി പാലിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ, എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി, ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, നേതാക്കളായ എസ്. അശോകൻ, ഇബ്രാഹിംകുട്ടി കല്ലാർ, റോയി കെ. പൗലോസ്, ഫ്രാൻസിസ് ജോർജ്, ഇന്ദു സുധാകരൻ, ജോയി തോമസ്, വി.പി. സജീന്ദ്രൻ,, ചാണ്ടി ഉമ്മൻ തുടങ്ങി നിരവധി പേർ ചങ്ങെിനെത്തിയിരുന്നു. തുടർന്ന് ഉപ്പുതോട് ടൗണിൽ ചേർന്ന അനുശോചന യോഗം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. സ്വന്തം നിലപാടുകളിൽ മാറ്റമില്ലാതെ ഉറച്ചു നിന്ന പി.ടി. തോമസിന്റെ പേര് ജനഹൃദയങ്ങളിൽ എന്നുമുണ്ടാവുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |