തൃക്കാക്കര: സൈക്കിളിൽ സഞ്ചരിക്കവേ അമിത വേഗത്തിൽ വന്ന ഓട്ടോറിക്ഷയിടിച്ച് റോഡിൽ വീണ14കാരൻ പിന്നാലെ വന്ന കുടിവെള്ള ടാങ്കർലോറി കയറി തത്ക്ഷണം മരിച്ചു. ചെമ്പുമുക്ക് ഓലിക്കുഴിയിൽ മത്സ്യവ്യാപാരിയായ കുണ്ടുവേലിയിൽ അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് അസ്‌ലമാണ് മരിച്ചത്.
കാക്കനാട് പാലാരിവട്ടം സിവിൽ ലൈൻ റോഡിൽ ഇന്നലെ രാവിലെ 9 നായിരുന്നു അപകടം.
പടമുകളിലെ മദ്രസ ക്ളാസ് കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് വരുന്നതിനിടെ സെന്റ് കുര്യാക്കോസ് പള്ളിക്ക് സമീപം ആപ്പിൾ ടവറിന് മുന്നിൽ വച്ച് ഇടതുവശം കയറി വന്ന ഓട്ടോറിക്ഷ അസ്‌ലമിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നാലെ വന്ന ലോറിയുടെ മുന്നിലേക്കാണ് അസ്‌ലം വീണത്. വയറിനാണ് മാരകമായ പരിക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓട്ടോ നിറുത്താതെ പോയി. പരിസരത്തെ സി.സി.ടിവികൾ പരിശോധിച്ച പൊലീസ്, ഉദയംപേരൂർ സ്വദേശി ശശിധരനാണ് ഇത് ഓടിച്ചിരുന്നതെന്ന് കണ്ടെത്തി. ഇയാളോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ലോറി ഡ്രൈവർ ഇടുക്കി സ്വദേശി ദിലീപ് കുമാർ കസ്റ്റഡിയിലാണ്. ഇരുവർക്കുമെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. മൂന്നു വാഹനങ്ങളും എറണാകുളം ഭാഗത്തേക്കാണ് സഞ്ചരിച്ചിരുന്നത്.
മുഹമ്മദ് അസ്‌ലം വെണ്ണല ഗവ. ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: ഷാനിബ. സഹോദരൻ: അജ്മൽ. സംസ്കാരം പടമുകൾ ജുമാ അത്ത് ഖബർസ്ഥാനിൽ നടത്തി.
തൃക്കാക്കര ഇൻസ്പെക്ടർ ആർ.ഷാബു, എസ്.ഐമാരായ റോയ്. കെ പുന്നൂസ്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഓട്ടോറിക്ഷ തിരിച്ചറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |