കോട്ടയം : വിവിധ മത വിഭാഗങ്ങൾ ഇടകലർന്ന് ജീവിക്കുന്ന സ്ഥലങ്ങളിൽ പ്രാദേശികമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ പോലും പെരുപ്പിച്ചു കാട്ടി എല്ലാത്തിനും ഉത്തരവാദി നരേന്ദ്രമോദിയാണെന്ന് വരുത്താനുള്ള ശ്രമം നടക്കുന്നുവെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. കോട്ടയം മാന്നാനത്ത് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ നൂറ്റി അൻപതാം ജന്മവാർഷിക സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ സഭകൾ രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ നൽകി വരുന്ന സംഭാവനകൾ ഏറെ ബഹുമാനത്തോടുകൂടിയാണ് കേന്ദ്ര സർക്കാർ നോക്കി കാണുന്നത്. ഫ്രാൻസിസ് മാർപ്പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടികാഴ്ചയിൽ പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് സഭക്ക് കേന്ദ്ര സർക്കാർ നൽകുന്ന കരുതലിന്റെ ഭാഗമാണ്. കസ്തൂരി രംഗൻ റിപ്പോർട്ടിൽ സഭാ പിതാക്കന്മാരുടെ ആശങ്കകൂടി കണക്കിലെടുത്താണ് അന്തിമ വിജ്ഞാപനം പുറത്തിറക്കുന്നത് കേന്ദ്രം നീട്ടിവച്ചത്. എന്നാൽ ഇതിനിടയിലും ചില ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടിയും ചില വ്യാജ വാർത്തകളെ പർവതീകരിച്ചും മോദി സർക്കാർ ക്രൈസ്തവ വിരുദ്ധമാണെന്ന പ്രചരിപ്പിക്കാനുള്ള ശ്രമം ചില കേന്ദ്രങ്ങളിൽ നടക്കുന്നുവെന്നത് ഖേദകരമാണ്. മിഷനറീസ് ഒഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് കേന്ദ്ര സർക്കാർ മരവിപ്പിച്ചു എന്ന് കേരളത്തിലടക്കം പ്രചരിപ്പിക്കപ്പെട്ടു. എന്നാൽ തങ്ങൾ തന്നെയാണ് അക്കൗണ്ട് മരപ്പിച്ചത് എന്ന് മിഷനറീസ് ഒഫ് ചാരിറ്റി അറിയിച്ചതിന് വലിയ പ്രാധാന്യം നൽകപ്പെട്ടില്ല. രാജ്യത്തെ നിയമങ്ങൾ എല്ലാവരും അംഗീകരിക്കണമെന്ന് ഉറപ്പ് വരുത്തേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണ്.
മാന്നാനത്തെ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് തീർത്ഥാടന കേന്ദ്രം ദേശീയ തലത്തിൽ അംഗീകരിക്കപ്പെടുന്ന സാംസ്കാരിക കേന്ദ്രമായി മാറ്റാൻ കേന്ദ്ര സംസ്കാരിക വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ തുടങ്ങിയെന്നും. മുരളീധരൻ പറഞ്ഞു. സഭാ നേതൃത്വം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സാംസ്കാരിക മന്ത്രിയെ കണ്ട് ഇക്കാര്യം ധരിപ്പിച്ചു. മത, ജാതി വേലിക്കെട്ടുകളെ തള്ളിപ്പറഞ്ഞ് എല്ലാ മനുഷ്യരെയും വിദ്യയുടെ വെളിച്ചത്തിലേക്ക് നയിക്കാൻ ചാവറയച്ചൻ നടത്തിയ പരിശ്രമങ്ങൾ ഇന്ത്യൻ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |