ആലുവ: ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പിലൂടെ യുവതിക്ക് നഷ്ടപ്പെട്ട 70,000 രൂപ സൈബർ പൊലീസിന്റെ ഇടപെടൽ മൂലം തിരികെ കിട്ടി. ക്രെഡിറ്റ് കാർഡിലെ പണമാണ് പറവൂർ സ്വദേശിനിക്ക് നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം ഇവർക്ക് 80,000 രൂപയോളം ക്രെഡിറ്റ് കാർഡ് ബില്ലുണ്ടായിരുന്നു. ഈ തുക നൽകിയ ശേഷവും ബില്ലടച്ചിട്ടില്ലെന്ന് അറിയിച്ച് നിരന്തരം ഫോൺ കോൾ വന്നു.
തുടർന്ന് ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെട്ടു. ഇത് ഒാൺലൈൻ തട്ടിപ്പ് സംഘത്തിന്റെ നമ്പർ ആണെന്നറിയാതെ അവർ നിർദ്ദേശിച്ച ആപ്പ് ഡൗൺലോഡ് ചെയ്യുകയും കാർഡ് വിവരങ്ങളും മറ്റും നൽകുകയും ചെയ്തു. പിന്നീട് ക്രെഡിറ്റ് കാർഡിൽ ബാലൻസുണ്ടായിരുന്ന 70,000 രൂപ മൂന്നു തവണയായി ട്രാൻസ്‌ഫർ ചെയ്യുകയായിരുന്നു.
പരാതി ലഭിച്ചതോടെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തിൽ സൈബർ പൊലീസ് പ്രത്യേക ടീം രൂപീകരിച്ചായിരുന്നു അന്വേഷണം. ബാങ്കുമായും ഉപയോഗിച്ച ആപ്പ് നിർമ്മാതാക്കളുമായും ബന്ധപ്പെട്ട് തട്ടിയെടുത്ത പണം ക്രെഡിറ്റ് ആവാതെ മരവിപ്പിച്ചു. തുടർന്ന് പണം യുവതിയുടെ അക്കൗണ്ടിൽ തിരിച്ചെത്തിക്കാൻ നടപടിയെടുത്തു.
ഉത്തരേന്ത്യൻ ഓൺലൈൻ തട്ടിപ്പുസംഘമായിരുന്നു തട്ടിപ്പിന് പിന്നിൽ. പ്രതികളെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |