തിരുവനന്തപുരം: സർക്കാർ കിണഞ്ഞു ശ്രമിച്ചിട്ടും നന്നാവാതെ, കാക്കിയുടെ ബലത്തിൽ ജനങ്ങളെ തൊഴിച്ചും ഇടിച്ചുപിഴിഞ്ഞും അസഭ്യം വിളിച്ചും കൈക്കരുത്ത് കാട്ടുന്ന പൊലീസ് നന്നാവുന്ന ലക്ഷണമില്ല. ജനങ്ങളോട് സഭ്യതയില്ലാതെ പെരുമാറിയാലും നടപടി സ്ഥലംമാറ്റത്തിലോ നല്ലനടപ്പിലോ ഒതുങ്ങും. പൊലീസിന്റെ സഭ്യതയില്ലാത്തതും അതിരുവിട്ടതുമായ പെരുമാറ്റത്തിന്റെ ദൃശ്യമോ ശബ്ദമോ ജനങ്ങൾ വീഡിയോയിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചാലോ പത്രങ്ങളിലോ ചാനലുകളിലോ വാർത്ത വന്നാലോ മാത്രമാണ് നടപടിയുണ്ടാവുന്നത്. ജനങ്ങളുടെ പോക്കറ്റിൽ മൊബൈൽഫോണുകൾ ഉള്ളതിനാൽ പൊലീസിനെ നന്നാക്കാൻ ജനകീയ നിരീക്ഷണം തുടരുകയേ വഴിയുള്ളൂ എന്നതാണ് അവസ്ഥ. ഇന്നലെ കണ്ണൂരിൽ ട്രെയിനിൽ യുവാവിനെ ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടിയ എ.എസ്.ഐയുടെ ക്രൂരത പുറത്തറിഞ്ഞതും നടപടിയുണ്ടായതും മറ്റൊരു യാത്രക്കാരൻ മൊബൈലിലെടുത്ത ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ്.
എസ്.എച്ച്.ഒ വരെയുള്ളവരുടെ യോഗം പലവട്ടം വിളിച്ച് മുഖ്യമന്ത്രി താക്കീത് ചെയ്തതാണെങ്കിലും ജനങ്ങളോടുള്ള പൊലീസിന്റെ മോശം പെരുമാറ്റത്തിന് മാറ്റമുണ്ടായിട്ടില്ല. ജനങ്ങളോട് ധാർഷ്ട്യത്തോടെയും അപമര്യാദയായും പെരുമാറുന്ന സേനാംഗങ്ങൾ സർവീസിലുണ്ടാവില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിരട്ടലെങ്കിലും വീടിനടുത്തേക്ക് സ്ഥലംമാറ്റം, രണ്ടാഴ്ചത്തെ നല്ലനടപ്പ് എന്നിങ്ങനെയാണ് ഡി.ജി.പി വിധിക്കുന്ന ശിക്ഷ. കുറ്റക്കാരെ പൊലീസിലെ സംഘടനകൾ പരസ്യമായി പിന്തുണയ്ക്കുന്നതും എന്തും ആകാമെന്ന ഹുങ്കിന് വളമാകുന്നുണ്ട്. അതിരുവിട്ട പെരുമാറ്റത്തിനെതിരെ ഹൈക്കോടതി പലവട്ടം രൂക്ഷമായി വിമർശിച്ചതോടെ, ജനങ്ങളോട് വിനയത്തോടും മാന്യമായും മാത്രമേ പെരുമാറാവൂ എന്ന് സർക്കുലർ പുറപ്പെടുവിച്ച് ഡി.ജി.പി കൈകഴുകി. പൊലീസ് ആക്ടിലെ 86-സി പ്രകാരം ജനങ്ങളോട് ധാർഷ്ട്യം കാട്ടുകയും ദേഹോപദ്രവമേൽപ്പിക്കുകയും പരാതികൾ അവഗണിക്കുകയും ചെയ്യുന്നവരെ പിരിച്ചുവിടാനാവും.
ബൂട്ടിട്ട് ചവിട്ടൽ കിരാതം
# സി.ആർ.പി.സി സെക്ഷൻ 46 പ്രകാരം അറസ്റ്റിനോ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനോ അല്ലാതെ ബലപ്രയോഗം പാടില്ല.
# ട്രെയിനിൽ യാത്രക്കാരികൾക്ക് ശല്യമുണ്ടാക്കിയെങ്കിൽ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. കണ്ണൂരിൽ അറസ്റ്റ് ചെയ്യാതെ യാത്രക്കാരനെ ബൂട്ടിന് ചവിട്ടിത്തള്ളി പുറത്തിട്ടു.
# പൊലീസിനെ ആക്രമിക്കുകയോ കൊല്ലാൻ ശ്രമിക്കുകയോ ചെയ്താലും ബലപ്രയോഗമാവാം. നിരായുധനെ തടഞ്ഞുവച്ച് ബൂട്ടിട്ട് ന് ചവിട്ടിക്കൂട്ടിയത് മനുഷ്യത്വരഹിതവും അധികാരദുർവിനിയോഗവുമാണ്.
"ബൂട്ടിട്ട് തൊഴിച്ചത് ക്രൂരതയും മനുഷ്യത്വരഹിതവുമാണ്. ചവിട്ടിയ എ.എസ്.ഐയ്ക്കെതിരെ ഐ.പി.സി 323, 341 വകുപ്പുകൾ ചുമത്തി കേസെടുക്കാം. ബലപ്രയോഗം നീതികരിക്കാനാവുന്നതല്ല."
-സക്കറിയാ ജോർജ്ജ്
റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥൻ
"സർക്കാരിനെ പൊതുജനം അളക്കുന്നത് പൊലീസിന്റെ പ്രവർത്തനം കൂടി വിലയിരുത്തിയാണ്. അതു മനസ്സിലാക്കി ജനപക്ഷത്തുനിന്നു കൊണ്ടാവണം പൊലീസ് കൃത്യനിർവ്വഹണം നടത്തേണ്ടത്."
-പിണറായി വിജയൻ
മുഖ്യമന്ത്രി
വീഡിയോ വന്നാലേ ശിക്ഷയുള്ളൂ
# ആറ്റിങ്ങലിൽ ദളിത് ബാലികയെയും പിതാവിനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ നടുറോഡിൽ പരസ്യവിചാരണ നടത്തിയത് സമീപത്തൊരു കാറിലുണ്ടായിരുന്നയാൾ ചിത്രീകരിച്ചതിനാലാണ് സംഭവം പുറത്തറിഞ്ഞത്.
# ഫർണിച്ചർ ഇടപാടിലെ പരാതിയുടെ വിവരം തിരക്കി നൂറനാട് പൊലീസ് സ്റ്റേഷനിലെത്തിയ സജീൻ റജീബിന് ക്രൂരമർദ്ദനമേറ്റത് ഒപ്പമെത്തിയ സഹോദരൻ മൊബൈലിൽ ചിത്രീകരിച്ചു
# ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ ചടയമംഗലത്ത് വൃദ്ധനെ കരണത്തടിച്ച്, ക്രൂരമായി മർദ്ദിച്ച് പൊലീസ് ജീപ്പിലേക്ക് എടുത്തെറിഞ്ഞ എസ്.ഐ ഷെജീമിന്റെ ക്രൂരതയും പുറത്തറിഞ്ഞത് മൊബൈലിൽ പകർത്തിയ വീഡിയോയിലൂടെ.
#കോവളത്ത് സ്വീഡിഷ് പൗരൻ സ്റ്റീഫൻ ആസ്‌ബെർഗിനെ അവഹേളിക്കുകയും ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങിയ മദ്യം ഒഴുക്കികളയാൻ നിർദ്ദേശിക്കുകയും ചെയ്ത എസ്.ഐയെ സസ്പെൻഡ് ചെയ്തതും മൊബൈലിൽ പകർത്തിയ വീഡിയോ പുറത്തുവന്നതോടെയാണ്.
യാത്രക്കാരന്റെ നെഞ്ചിൽ ചവിട്ടിയ
നടപടി ക്രൂരം: കെ. സുധാകരൻ
തിരുവനന്തപുരം: മാവേലി എക്സ്പ്രസിൽ യാത്രക്കാരനെ പൊലീസ് ചവിട്ടി താഴെയിട്ട നടപടി ക്രൂരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു.
ടിക്കറ്റില്ലെങ്കിൽ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടത്. അല്ലാതെ തെരുവുഗുണ്ടകളുടെ പ്രവർത്തന ശൈലിയല്ല പൊലീസ് കാട്ടേണ്ടത്. പിണറായി വിജയന്റെ പൊലീസിന് ഭ്രാന്തുപിടിച്ചിരിക്കുകയാണ്. ജനങ്ങളെ ആക്രമിക്കാൻ പൊലീസിന് അധികാരമില്ല. പ്രതികരിക്കേണ്ടിടത്ത് പൊലീസ് പ്രവർത്തിക്കുന്നില്ല. ഇന്റലിജൻസ് സംവിധാനത്തിന്റെ ഗുരുതര വീഴ്ചകളാണ് അക്രമപരമ്പരകൾക്ക് കാരണം. ഇന്റലിജൻസ് സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചിരുന്നെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് നടന്ന അരുംകൊലകളും ഗുണ്ടകളുടെ അഴിഞ്ഞാട്ടവും ഒഴിവാക്കാനാകുമായിരുന്നു.
കൺമുന്നിലൂടെ പോകുന്ന ഗുണ്ടകളെയോ അവരുടെ അജൻഡകളോ തിരിച്ചറിയാനാവാത്ത ഇത്രയും നാണംകെട്ട ഇന്റലിജൻസ് സംവിധാനം പൊലീസിന്റെ ചരിത്രത്തിലാദ്യമാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് ശ്രദ്ധിക്കാൻ സമയമില്ല. പൊലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ഒരു പരിധിവരെ അക്രമസംഭവങ്ങൾ തടയാനും ആഭ്യന്തരവകുപ്പിന് മുഴുവൻ സമയ മന്ത്രിയെ നിയമിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.
പൊലീസിനെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും സി.പി.എമ്മിന്റെ സെല്ലുകളാണ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി തുടരെ പരാജയപ്പെട്ടു. പൊലീസിന്റെ അഴിഞ്ഞാട്ടവും ജനങ്ങളുടെ മേലുള്ള കുതിരകയറ്റവും തുടർക്കഥയാകുന്നത് സർക്കാരിന്റെ കഴിവുകേട് കൊണ്ടാണ്.
ക്രമസമാധാനം
മുഖ്യമന്ത്രി
വിലയിരുത്തി
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ച് ക്രമസമാധാന നില വിലയിരുത്തി. ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷമാണ് ഡി.ജി.പി അനിൽകാന്ത് അടക്കം ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. തലസ്ഥാനത്ത് ഇല്ലാതിരുന്നതിനാലാണ് ആഴ്ചയിലൊരിക്കലുള്ള കൂടിക്കാഴ്ച മുടങ്ങിയത്. ഔദ്യോഗിക വസതിയിലായിരുന്നു യോഗം.
സമീപ ദിവസങ്ങളിലുണ്ടായ പൊലീസ് നടപടികൾ മുഖ്യമന്ത്റിയെ ധരിപ്പിച്ചു. കോവളത്ത് വിദേശ പൗരന് പൊലീസിൽ നിന്ന് അവഹേളനം ഏൽക്കേണ്ടിവന്നതിൽ മുഖ്യമന്ത്റി അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. ഇത്തരം വീഴ്ചകൾ സർക്കാരിനെതിരെയുള്ള വിമർശനങ്ങൾക്ക് വഴിവയ്ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എന്നിവരും കൂടിക്കാഴ്ചയിലുണ്ടായിരുന്നു. യോഗത്തിനു പിന്നാലെയാണ് ട്രെയിനിൽ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയ എ.എസ്.ഐയെ സസ്പെൻഡ് ചെയ്തത്. ഈ സംഭവത്തിലും മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |