രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 202 റൺസിന് ആൾഒൗട്ട്
നായകനായി അരങ്ങേറിയ കെ.എൽ രാഹുലിന് അർദ്ധസെഞ്ച്വറി
ദക്ഷിണാഫ്രിക്ക 35/1
ജോഹന്നാസ്ബർഗ് : ദക്ഷിണാഫ്രിക്കൻ മണ്ണിൽ പരമ്പരവിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 202 റൺസിന് ആൾഒൗട്ടായി. വിരാടിന് പരിക്കേറ്റതിനാൽ അപ്രതീക്ഷിതമായി ക്യാപ്ടൻസി ഏറ്റെടുക്കേണ്ടി വന്ന കെ.എൽ രാഹുലിന്റെ അർദ്ധസെഞ്ച്വറിയും (50) രവിചന്ദ്രൻ അശ്വിന്റെ 46 റൺസുമാണ് ഇന്ത്യയെ 200 കടത്തിയത്. നാലുവിക്കറ്റ് വീഴ്ത്തിയ മാർക്കോ ജാൻസനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കാഗിസോ റബാദയും ഡുവാനെ ഒലിവിയറും ചേർന്നാണ് ഇന്ത്യയ്ക്ക് പ്രഹരമേൽപ്പിച്ചത്.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഒരു വിക്കറ്റ് വീഴ്ത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. ആദ്യ ദിവസം കളി നിറുത്തുമ്പോൾ 35/1 എന്ന നിലയിലാണ് ആതിഥേയർ. നാലാം ഓവറിൽ എയ്ഡൻ മാർക്രമിനെ വിക്കറ്റിന് മുന്നിൽക്കുരുക്കി ഷമിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. കളി നിറുത്തുമ്പോൾ 11 റൺസുമായി ക്യാപ്ടൻ ഡീൻ എൽഗാറും 14 റൺസുമായി കീഗൻ പീറ്റേഴ്സണുമാണ് ക്രീസിൽ. 167 റൺസ് പിന്നിലാണ് ആതിഥേയർ.
സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റിലേതുപോലെ ബൗളർമാരുടെ പറുദീസയായി വാണ്ടററേഴ്സ് സ്റ്റേഡിയത്തിലെ പിച്ചും മാറുന്നതാണ് ഇന്നലെ കണ്ടത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാഹുലും മായാങ്കും (26) ചേർന്നാണ് ഓപ്പണിംഗിനെത്തിയത്.രാഹുൽ ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും മായാങ്ക് 15-ാം ഓവറിൽ കൂടാരം കയറിയതോടെ തകർച്ചയ്ക്ക് തുടക്കമായി. ജാൻസന്റെ പന്തിൽ പുതിയ വിക്കറ്റ് കീപ്പർ വെരെയെന്നെയ്ക്ക് ക്യാച്ച് നൽകിയാണ് മായാങ്ക് മടങ്ങിയത്. തുടർന്നെത്തിയ ചേതേശ്വർ പുജാര 33 പന്തുകൾ നേരിട്ടെങ്കിലും മൂന്ന് റൺസ് മാത്രം നേടി 24-ാം ഓവറിലെ മൂന്നാം പന്തിൽ ഒളിവിയറുടെ ബൗളിംഗിൽ ബൗമയ്ക്ക് ക്യാച്ച് നൽകി മടങ്ങി. തൊട്ടടുത്ത പന്തിൽ അജിങ്ക്യ രഹാനെ(0) പീറ്റേഴ്സണിന് ക്യാച്ച് നൽകി മടങ്ങിയതോടെ ഇന്ത്യ 49/3 എന്ന നിലയിലായി.
തുടർന്നിറങ്ങിയ ഹനുമ വിഹാരിയെ(20)ക്കൂട്ടി രാഹുൽ മുന്നോട്ടുനീങ്ങി. 53/3ന് ലഞ്ചിന് പിരിഞ്ഞ ഇന്ത്യ 94ലെത്തിയപ്പോഴാണ് വിഹാരിയെ നഷ്‌ടമായത്. അർദ്ധസെഞ്ച്വറി തികച്ച രാഹുൽ ടീം സ്കോർ 116ലെത്തിയപ്പോൾ മടങ്ങി. 133 പന്തുകളിൽ ഒൻപത് ഫോറുകൾ പായിച്ച രാഹുലിനെ ജാൻസൻ റബാദയുടെ കയ്യിലെത്തിക്കുകയായിരുന്നു.ഇതോടെ ഇന്ത്യ വലിയ തകർച്ചയെ മുന്നിൽക്കണ്ടെങ്കിലും റിഷഭ് പന്ത്(17),രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ പോരാട്ടം 150 കടത്തി.146/5എന്ന നിലയിലാണ് ചായയ്ക്ക് പിരിഞ്ഞത്.
മടങ്ങിയെത്തി 156ലെത്തിയപ്പോൾ പന്തിനെയും ജാൻസൻ മടക്കി അയച്ചു.തുടർന്ന് ശാർദ്ദൂൽ താക്കൂർ (0),ഷമി (9) എന്നിവരും മടങ്ങി. അർദ്ധസെഞ്ച്വറിക്ക് നാലു റൺസ് അകലെ അശ്വിനെ ജാൻസൺ മടക്കി അയച്ചപ്പോൾ ഇന്ത്യ 187/9 ലെത്തി. തുടർന്ന് രണ്ട് ഫോറും ഒരു സിക്സുമടക്കം 14 റൺസ് നേടിയ ബുംറ 200 കടത്തി. സിറാജിനെ (1) പുറത്താക്കി റബാദയാണ് ഇന്ത്യൻ ഇന്നിംഗ്സിൽ കർട്ടനിട്ടത് .
വിരാടിന് പരിക്ക്,ഇന്ത്യയെ നയിച്ചത് കെ.എൽ രാഹുൽ
സ്ഥിരം നായകൻ വിരാട് കൊഹ്‌ലിക്ക് നടുവേദനയായതിനാൽ ഇന്നലെ കെ.എൽ ടെസ്റ്റ് നായകനായി അരങ്ങേറ്റം കുറിച്ചു. ഇന്നലെ മത്സരത്തിന് തൊട്ടുമുമ്പാണ് വിരാടിന് കളിക്കാൻ കഴിയില്ലെന്ന് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായത്. തുടർന്ന് രാഹുൽ ടോസിന് ഇറങ്ങുകയായിരുന്നു. വിരാടിന് പകരം ഹനുമ വിഹാരിയാണ് പ്ളേയിംഗ് ഇലവനിൽ ഇറങ്ങിയത്. ശ്രേയസ് അയ്യർക്ക് വയറിന് അസുഖമായതിനാലാണ് വിഹാരിയെത്തേടി അവസരമെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |