ഖാർതൂം : സുഡാൻ പ്രധാനമന്ത്രി അബ്‌ദല്ല ഹംദുക് രാജിവച്ചു. സൈന്യത്തിന് അധികാരം നൽകുന്നതിനെതിരെ രാജ്യത്ത് ജനകീയ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെയാണ് ഹംദുകിന്റെ രാജി. സമ്പൂർണ ജനാധിപത്യ ഭരണമാവശ്യപ്പെട്ട് ഏതാനും നാളുകളായി തലസ്ഥാന നഗരമായ ഖാർതൂമിൽ ഉൾപ്പെടെ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്.
പ്രക്ഷോഭത്തിനെതിരെ സൈന്യം രംഗത്തിറങ്ങുകയും ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബർ 25ന് ഹംദുക് സർക്കാരിനെ പിരിച്ചുവിട്ട് സൈന്യം അധികാരം പിടിച്ചെടുത്തിരുന്നു.
വീട്ടുതടങ്കലിലാക്കിയ ഹംദുകിനെ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്ത് എത്തിക്കുകയും 2023 ജൂലായോടെ തിരഞ്ഞെടുപ്പ് നടത്താമെന്ന് ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാൽ സൈന്യത്തിന്റെ നീക്കത്തിനെതിരെ ജനം തെരുവിലിറങ്ങുകയായിരുന്നു. ഹംദുകിനെ പ്രധാനമന്ത്രിയായി തിരിച്ചെത്തിച്ചെങ്കിലും ഭരണത്തിന്റെ കടിഞ്ഞാൺ സൈനിക മേധാവിയുടെ കൈകളിൽ തന്നെയായിരുന്നു.
' നമ്മുടെ രാജ്യം ഒരു ദുരന്തത്തിലേക്ക് വഴുതി വീഴുന്നത് തടയാൻ കഴിയുന്നത്ര ശ്രമിച്ചു. അടിയന്തിരമായി തിരുത്തിയില്ലെങ്കിൽ നിലനിൽപ്പിനെ തന്നെ ഭീഷണിയാകാവുന്ന, വളരെ അപകടകരമായ സാഹചര്യത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോകുന്നത്. " - രാജിയ്ക്ക് മുന്നേ സുഡാനെ അഭിസംബോധന ചെയ്തുള്ള അബ്‌ദല്ല ഹംദുകിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |