ന്യൂഡൽഹി : പുതുവർഷ പുലരിയിൽ ഗാൽവൻ താഴ്വരയിൽ അതിർത്തിയോട് ചേർന്ന് ചൈനീസ് സൈന്യം അവരുടെ ദേശീയ പതാക ഉയർത്തിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ചൈനീസ് മാദ്ധ്യമത്തിലൂടെ പുറത്ത് വിട്ട വീഡിയോയിൽ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് വിശദമാക്കുന്ന പുതുവത്സര സന്ദേശമാണ് ചൈനീസ് സൈന്യം നൽകിയത്. ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഗാൽവനിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് ഇനിയെങ്കിലും പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പുതുവർഷ ദിനത്തിൽ ഗാൽവൻ താഴ്വരയിൽ ത്രിവർണ പതാകയുമായി നിൽക്കുന്ന ഇന്ത്യൻ സൈനികരുടെ ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്.
അതിർത്തിയിൽ ചൈന നടത്തുന്ന ഏതൊരു പ്രവൃത്തിക്കും തുല്യമായ തിരിച്ചടി നൽകാൻ സൈന്യത്തിന് കേന്ദ്രം പൂർണമായ സ്വാതന്ത്ര്യം നൽകിയിരുന്നു. ചൈനീസ് പ്രകോപനത്തിന് അതേ നാണയത്തിൽ ഇന്ത്യ തിരിച്ചടി നൽകിയ ചിത്രങ്ങളാണ് ഇപ്പോൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഇതിനൊപ്പം ഇന്ത്യൻ സൈനികരുടെ ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ചൈനീസ് സൈന്യത്തെ നേരിടാൻ കേന്ദ്ര സർക്കാർ വാങ്ങി നൽകിയ അത്യാധുനിക യുഎസ് നിർമ്മിത സിഗ് സോവർ റൈഫിളുകമായിട്ടാണ് ഇന്ത്യൻ സൈന്യം ദേശീയ പതാകയ്‌ക്കൊപ്പം ഫോട്ടോയ്ക്കായി പോസ് ചെയ്തിട്ടുള്ളത്.
2020 ജൂൺ 15 ന്, ഗാൽവൻ മേഖലയിലെ പട്രോൾ പോയിന്റ് 14ൽ നടന്ന ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയുടെ ചൈനയും യുദ്ധസമാനമായ സൈനിക മുന്നേറ്റമാണ് ഈ മേഖലയിൽ നടത്തിയത്. ഏറെക്കാലം ഇരു വിഭാഗവും മുഖാമുഖം നിന്നെങ്കിലും ഇരു സർക്കാരുകളും നടത്തിയ സമാധാന ചർച്ചകളിലൂടെ ഒരു ബഫർ സോൺ സൃഷ്ടിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പിന്നീട് പലപ്പോഴും ചൈന പ്രകോപനം സൃഷ്ടിച്ചെങ്കിലും ഇന്ത്യ അതേ നാണയത്തിൽ ബലം കൂട്ടുകയായിരുന്നു. കിഴക്കൻ ലഡാക്കിൽ പാംഗോങ് തടാകത്തിന് കുറുകെ ചൈനീസ് പട്ടാളം നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |