തിരുവനന്തപുരം: ഗവർണറെ രൂക്ഷമായി കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. രാജാവിനെക്കാൾ വലിയ രാജഭക്തി കാട്ടി ഗവർണർ പിണറായി വിജയന് വിധേയനായി നിൽക്കുകയാണെന്നും അത് തിരുത്താനാണ് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്നും സതീശൻ പറഞ്ഞു. സർക്കാരിന്റെ അടുത്തയാളാണ് സതീശനെന്നും പ്രതിപക്ഷനേതാവ് 'രാജാവി'നോട് ചോദിച്ച് കാര്യങ്ങൾ മനസിലാക്കട്ടെയെന്നും ഗവർണർ പരിഹസിച്ചതിന് പിന്നാലെയാണ് സതീശന്റെ വിമർശനം. ബി.ജെ.പി നേതാക്കൾ എഴുതിക്കൊടുക്കുന്നത് അതേപടി ഗവർണർ വായിക്കുകയാണ്. ഡി. ലിറ്റിനെ കുറിച്ചും ഗവർണർ ഒന്നും പറയുന്നില്ല. അത് പുറത്തു പറയാൻ ഗവർണർ തയ്യാറാകണം. രാജ്ഭവനിൽ നിന്ന് വാർത്ത ചോർത്തിക്കൊടുക്കുകയല്ല വേണ്ടത്. ഗവർണർക്ക് മുഖ്യമന്ത്രിയെ പേടിയാണ്. സർക്കാരിന്റെ തെറ്റായ നടപടികൾക്ക് ഗവർണർ കൂട്ടുനിൽക്കുന്നു. സർക്കാരിനെ പേടിച്ചാണ് തെറ്റ് തിരുത്താത്തത്.
കാര്യങ്ങൾ മാറ്റിപ്പറയുന്ന സ്ഥിരതയില്ലാത്തയാളാണ് ഗവർണർ. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വി.സിയെ നിയമപരമായാണ് നിയമിച്ചതെന്ന് പറഞ്ഞ ഗവർണർ ഇതിന് വിരുദ്ധമായാണ് തൊട്ടടുത്ത ദിവസം സംസാരിച്ചത്. സർവകലാശാലകളെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങൾക്ക് ഗവർണർ കുട പിടിച്ചുകൊടുത്തു. ചാൻസലർ സ്ഥാനം ഏറ്റെടുക്കില്ലെന്നു പറയാനുള്ള അവകാശം ഗവർണർക്കില്ല.
കെ-റെയിൽ വേണ്ട കേരളം മതി
കെ- റെയിൽ വേണ്ട കേരളം മതിയെന്നതാണ് പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം. ജനങ്ങൾക്കു വേണ്ടിയാണ് പ്രതിപക്ഷം സംസാരിക്കുന്നത്. ബംഗാളിലെ സിങ്കൂരിലും നന്ദിഗ്രാമിലും ഇതുപോലെ പ്രതിപക്ഷം ശബ്ദമുയർത്തിയിരുന്നു. സിഗ്നലിംഗ് സിസ്റ്റം മെച്ചപ്പെടുത്തിയാൽ നിലവിലുള്ള റെയിൽവേ ലൈനിൽ ആറ് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസർകോട്ടെത്താം. ഇത്തരത്തിൽ ബദൽ പദ്ധതികളുള്ളപ്പോൾ കേരളത്തെ തകർത്ത് തരിപ്പണമാക്കുന്നത് എന്തിനാണെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |