മുംബയ് : മുസ്ലിം വനിതകൾക്കെതിരെ ' ബുള്ളി ബായ് " എന്ന ആപ്ലിക്കേഷൻ വഴി വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ ഉത്തരാഖണ്ഡ് സ്വദേശിനിയെ മുംബെയ് പൊലീസ് പിടികൂടി. പ്ലസ് ടു പഠനം പൂർത്തിയാക്കിയ പതിനെട്ടുകാരിയാണ് അറസ്റ്റിലായത്. ഡെറാഡൂണിൽ വച്ചാണ് യുവതി അറസ്റ്റിലായത്. ഇവരെ ചോദ്യചെയ്യലിനായി മുംബയിൽ എത്തിക്കും. പ്രശസ്തരായ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ ഉൾപ്പെടെ ലേലത്തിന് വച്ച് അപമാനിച്ച സംഭവത്തിൽ 21കാരനായ എൻജിനിയറിംഗ് വിദ്യാർത്ഥി ഇന്നലെ ബംഗളൂരുവിൽ അറസ്റ്റിലായതിന് പിന്നാലെയാണ് കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയിലായത്.
ഇവർക്ക് സോഷ്യൽ മീഡിയയിൽ നിരവധി വ്യാജ അക്കൗണ്ടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ വിശാൽ ഝാ എന്ന യുവാവുമായി ഇവർ പരിചയപ്പെട്ടതും ഓൺലൈൻ വഴിയാണ്. തുടർന്ന് ഇരുവരും ചേർന്ന് ആപ്പ് നിർമ്മിക്കുകയായിരുന്നുവെന്നാണ് വിവരം. കേന്ദ്ര സർക്കാരിന്റെ ഉന്നത സംഘം കേസിൽ അന്വേഷണം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ സൈബർ സെല്ലുകളുമായി സംയോജിച്ചാണ് അന്വേഷണം നടത്തുന്നത്.
ഒാപ്പൺ പ്ലാറ്റ്ഫോം ആയ ജിറ്റ്ഹബ്ബിലെ ബുള്ളി ബായ് എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച ആളുടെ അക്കൗണ്ട് കേന്ദ്ര ഐ.ടി മന്ത്രാലയം ബ്ളോക്ക് ചെയ്‌തിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് മുസ്ളീം വനിതകളുടെ ചിത്രങ്ങൾ സമ്മതമോ അറിവോ കൂടാതെ ശേഖരിച്ച് ഓപ്പൺ പ്ലാറ്റ്ഫോമിൽ ഒാൺലൈൻ ലേലമെന്ന പേരിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം സുള്ളിഡീൽസ് എന്ന ആപ്പ് വഴി മുസ്ലിം വനിതകളെ അധിക്ഷേപിച്ചത് വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |