ലക്നൗ: ജനുവരി 15വരെ സ്കൂളുകൾ അടച്ചിടാൻ ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു. കൊവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പത്താം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളും അടച്ചിടാൻ തീരുമാനമായത്. രാത്രി കർഫ്യൂവിന്റെ സമയം രണ്ടു മണിക്കൂർ കൂടി നീട്ടുകയും ചെയ്തു.
രോഗികളുടെ എണ്ണം 1000 കവിയുന്ന ജില്ലകളിൽ വിവാഹ ചടങ്ങുകളിലും മറ്റ് പരിപാടികളിലും 100ൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. പൊതു സ്ഥലങ്ങളായ ജിമ്മുകൾ, സിനിമാ തിയേറ്ററുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവയിൽ 50ശതമാനം ആളുകളെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കാം. വ്യാഴാഴ്ച മുതൽ രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ കർഫ്യൂ ഏർപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
ഇതുവരെ സംസ്ഥാനത്ത് മൂന്നര ലക്ഷത്തിലധികം കൗമാരക്കാർക്ക് കൊവിഡ് വാക്സിൻ ലഭിച്ചുവെന്നും, നിലവിൽ പരിഭ്രാന്തരാകുന്നതിന് പകരം ജാഗ്രതയാണ് വേണ്ടതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അതോടൊപ്പം മാസ്ക് ധരിക്കാനും വാക്സിൻ എടുക്കാനും സാമൂഹിക അകലം പാലിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കണം. ഇതാണ് ഏറ്റവും നല്ല പ്രഥമശുശ്രൂഷ എന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |