വാഹനയാത്രാ മദ്ധ്യേ ലെവൽ ക്രോസുകൾ അടയുമ്പോൾ ജനങ്ങൾക്കുണ്ടാവുന്ന ദുരിതം ചെറുതല്ല. എത്ര വലിയ അത്യാവശ്യമാണെങ്കിലും ആശുപത്രി കേസാണെങ്കിലും ട്രെയിൻ കടന്നു പോകുന്നതുവരെ കാത്തുനിൽക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. ലെവൽ ക്രോസുകളിൽ ഓവർ ബ്രിഡ്ജുകളോ അടിപ്പാതകളോ അനിവാര്യമാണ്. പക്ഷേ, നാടിന്റെ ആവശ്യത്തിന് ചെവികൊടുക്കാൻ അധികൃതർ തയ്യാറാവുന്നില്ല. ലെവൽ ക്രോസുകളുണ്ടാക്കുന്ന ദുരിതങ്ങളിലേക്ക്...
........................................
കൊല്ലം: അത്യാവശ്യ യാത്രയ്ക്കിടെ വഴിമുടക്കുന്ന ലെവൽ ക്രോസുകൾ സൃഷ്ടിക്കുന്ന പൊല്ലാപ്പിൽ നിന്ന് ജനം രക്ഷയാഗ്രഹിച്ചിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. ജില്ലയിൽ കുണ്ടറ പള്ളിമുക്ക്, ഇളമ്പള്ളൂർ, കൊട്ടാരക്കര പുലമൺ, ആവണീശ്വരം, പുനലൂർ വാളക്കോട്, എസ്.എൻ കോളേജ് ജംഗ്ഷൻ, മയ്യനാട്, കല്ലുംതാഴം, ഇരവിപുരം, കരുനാഗപ്പളളി പുതിയകാവ് എന്നിവിടങ്ങളിലെ ലെവൽ ക്രോസുകളാണ് തലവേദനയാവുന്നത്. ഇരവിപുരത്ത് ഓവർബ്രിഡ്ജിന്റെ നിർമ്മാണം ആരംഭിക്കുന്നുവെന്നതാണ് അല്പം ആശ്വാസം പകരുന്നത്. ഒട്ടുമിക്ക ലെവൽ ക്രോസുകളിലും ഓവർബ്രിഡ്ജ് നിർമ്മിക്കാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെങ്കിലും അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പ് ഉൾപ്പെടെ തുടർ നടപടികൾ വൈകുന്നതാണ് ജനത്തെ വലയ്ക്കുന്നത്.
ജില്ലയിലെ വ്യവസായ നഗരമെന്ന് വിശേഷിപ്പിക്കാവുന്ന നാടാണ് കുണ്ടറ. കുണ്ടറ സിറാമിക്സ്, അലിൻഡ്, കെൽ, ഐ.ടി പാർക്ക് തുടങ്ങി ശ്രദ്ധേയങ്ങളായ നിരവധി സ്ഥാപനങ്ങളുള്ള നാട്. ഗ്രാമീണ ടൂറിസത്തിലുടെ ശ്രദ്ധേയമായ മൺറോതുരുത്തിലേക്കുളള പ്രവേശന കവാടവും കുണ്ടറയിലാണ്. ഈ നാടിന്റെ തളർച്ചയ്ക്ക് നിലവിലെ പ്രധാന കാരണങ്ങൾ മൂന്ന് ലെവൽ ക്രോസുകളാണ്. പള്ളിമുക്ക്, ഇളമ്പള്ളിൽ, മുക്കട ലെവൽ ക്രോസുകളിൽ ദിവസം രണ്ടര മണിക്കൂർ വരെ യാത്രമുടങ്ങും. തിരക്കുളള സമയങ്ങളിൽ കിലോമീറ്ററുകളോളം വാഹന നിര നീളും. കൊല്ലം- തേനി, കൊല്ലം -തിരുമംഗലം ദേശീയപാതകളിലെ വാഹനങ്ങളും ബ്ളോക്കിൽ കുരുങ്ങും. വ്യവസായ സ്ഥാപനങ്ങൾ, ഐ.ടി പാർക്ക് എന്നിവടങ്ങളിലെ ജീവനക്കാരും ലെവൽക്രോസിൽ കുടുങ്ങുന്നത് പതിവായിട്ടുണ്ട്.
ആംബുലൻസുകളും പെടുന്നു
ലെവൽ ക്രോസ് അടച്ചിരിക്കുന്ന സമയങ്ങളിൽ ഫയർഫോഴ്സും ആംബുലൻസുകളും അടക്കം ഇവിടങ്ങളിൽ പെട്ടുപോവാറുണ്ട്. എത്ര അത്യാവശ്യ ഘട്ടമാണെങ്കിലും റെയിൽവേ ഗേറ്റ് തുറന്ന് ഗതാഗതം സാധാരണ നിലയിലാകാതെ ഒരു രക്ഷയുമില്ല. പള്ളിമുക്ക്, ഇളമ്പള്ളൂർ റെയിൽവേ ഓവർ ബ്രിഡ്ജുകൾക്ക് റെയിൽവേ മന്ത്രാലയം അനുമതി നൽകി ബഡ്ജറ്റിൽ ഫണ്ടും അനുവദിച്ചിരുന്നു. അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കാൻ ഉടമകളിൽ നിന്ന് എതിർപ്പുണ്ടായതാണ് വിനയായി നിൽക്കുന്നത്.
കുരുക്ക് കൂടും
കൊല്ലം- പുനലൂർ റൂട്ടിൽ രാവിലെയും വൈകിട്ടും രണ്ടു പാസഞ്ചർ സർവീസുകളും എറണാകുളം- വേളാങ്കണ്ണി സർവീസുകളും ആരംഭിച്ചാൽ ലെവൽ ക്രോസിലെ ഗതാഗതക്കുരുക്ക് വീണ്ടും വർദ്ധിക്കും. ഈ റൂട്ടിൽ പുതിയ സർവീസുകൾക്കും ആലോചനയുണ്ട്. റോഡിലെ വാഹനത്തിരക്കും പ്രതിദിനം വർദ്ധിക്കുന്നതിനാൽ ലെവൽ ക്രോസുകൾ തീർപ്പില്ലാത്തൊരു സമസ്യയാവും.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |