SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.04 PM IST

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം,​ 2 കോടിയുടെ ഇടപാടിലെ തിടുക്കത്തിൽ ദുരൂഹത

t

കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണസമി​തി​യുടെ നി​യന്ത്രണത്തി​ലുള്ള പരബ്രഹ്മ ആശുപത്രിയിലേക്ക് 2 കോടി രൂപയുടെ മരുന്നും അനുബന്ധ മെഡിക്കൽ ഉപകരണങ്ങളും തിടുക്കപ്പെട്ട് വാങ്ങാനുള്ള നീക്കത്തിൽ ദുരൂഹത. ഉപകരണങ്ങൾ വാങ്ങാൻ എൻജിനീയറിംഗ് കോളേജുകളിലെ വിദഗ്ദ്ധരുടെ അഭിപ്രായം കൂടി സ്വീകരിക്കണമെന്ന ക്ഷേത്ര ഭാരവാഹികളുടെ അഭി​പ്രായം പർച്ചേസ് കമ്മിറ്റി അംഗീകരി​ച്ചി​രുന്നു. എന്നാൽ ഈ തീരുമാനം യോഗത്തിന്റെ മിനിറ്റ്സിൽ നിന്നു ഒഴിവാക്കണമെന്ന അഡ്മിനിസ്ട്രേറ്ററുടെ നിർദ്ദേശമാണ് വിവാദമാകുന്നത്.

മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും മുഖവിലയുടെ പകുതിയിൽ താഴെയാണ് യഥാർത്ഥ വില. വിലപേശിയില്ലെങ്കിൽ, വാങ്ങലിന് മുൻകൈയെടുക്കുന്നവർക്ക് അധിക വിലയിലെ നിശ്ചിത ശതമാനം കമ്മിഷനായി കിട്ടും! പരിചയ സമ്പന്നർ പരിശോധിച്ചില്ലെങ്കിൽ ഗുണനിലവാരവമില്ലാത്തവ നൽകി കബളിപ്പിക്കാനും സാദ്ധ്യതയുണ്ട്. അതുകൊണ്ടാണ് പർച്ചേസ് കമ്മിറ്റി വിദഗ്ദ്ധരുടെ അഭിപ്രായം കൂടി സ്വീകരിക്കണമെന്ന് തീരുമാനിച്ചത്. കിഴക്ക്, പടിഞ്ഞാറ് ആൽത്തറ വഞ്ചികളിലെ വരുമാനം തിട്ടപ്പെടുത്താനായി ഹൈക്കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മിഷനാണ് പർച്ചേസ് കമ്മിറ്റി കൺവീനർ. വിദഗ്ദ്ധ സമിതി തീരുമാനത്തിന് പ്രസക്തി ഇല്ലാതായാൽ കമ്മിഷൻ ഇടപാടുകൾക്കുള്ള സാദ്ധ്യത കൂടുതലാണ്.

മുമ്പ് ക്ഷേത്ര എക്സിക്യുട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആശുപത്രിയിലേക്കുള്ള സാധനങ്ങൾ വാങ്ങിയിരുന്നത്. ടെണ്ടർ ചെയ്യുമ്പോൾ ലഭിക്കുന്ന മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ക്വട്ടേഷനുകൾ കൺസൾട്ടന്റിനെ നിയോഗിച്ച് പരിശോധിച്ച ശേഷം, അവർ നിർദ്ദേശിക്കുന്നവരുമായി എക്സിക്യുട്ടീവ് കമ്മിറ്റി വിലപേശിയാണ് ഇടപാട് ഉറപ്പിച്ചിരുന്നത്. ഈ സംവിധാനമാകെ അട്ടിമറിച്ച് ആശുപത്രി, നഴ്സിംഗ് കോളേജ്, നഴ്സിംഗ് സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ അഡ്മിനിസ്ട്രേറ്റർ ഏകപക്ഷീയമായി പർച്ചേസ് കമ്മിറ്റി രൂപീകരിച്ച് അഡ്വക്കേറ്റ് കമ്മിഷനെ കൺവീനറാക്കുകയായിരുന്നു.

 'സൗജന്യ' സേവനത്തിന്റെ ചെലവ് 4.64 ലക്ഷം!

ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണസമിതിയുടെ മേൽനോട്ടം സൗജന്യമായി നിർവഹിക്കാമെന്ന് അഡ്മിനിസ്ട്രേറ്റർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ചുമതല ഏറ്റെടുത്ത 2020 ജൂൺ മുതലുള്ള ഒരു വർഷത്തിനിടെ ഏകദേശം 4.64 ലക്ഷം രൂപ അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്കായി ക്ഷേത്ര വരുമാനത്തിൽ നിന്ന് വിനിയോഗിക്കേണ്ടി വന്നു. നഴ്സിംഗ് കോളേജിനോട് ചേർന്നൊരുക്കിയ ഓഫീസ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. പിന്നീട് വാടക വീടെടുത്ത്, പുതിയ ബ്രാൻഡഡ് സിനിട്ടറി സംവിധാനങ്ങൾ സഹിതം സ്ഥാപിച്ച് ഓഫീസ് സജ്ജമാക്കുകയായിരുന്നു.

 പണം ചോരുന്ന വഴികൾ

നഴ്സിംഗ് കോളേജ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങാൻ വിലപേശാതെ 1.85 ലക്ഷം രൂപ നൽകാൻ അഡ്മിനിസ്ട്രേറ്റർ നിർദ്ദേശിച്ചതിലും പ്രതിഷേധമുണ്ട്. ഭക്തർ കാണിക്കായി നൽകുന്ന പണം ദുർവിനിയോഗം ചെയ്യാനാകില്ലെന്ന് എക്സിക്യുട്ടീവ് കമ്മിറ്റി നിലപാടെടുത്തു. പിന്നീട് എക്സിക്യുട്ടീവ് കമ്മിറ്റി പുസ്തക വിതരണക്കാരുമായി വിലപേശി ഒരുലക്ഷം രൂപയ്ക്ക് ഇടപാട് നടത്തി! ഓച്ചിറ ക്ഷേത്രത്തിൽ പതിറ്റാണ്ടുകളായി ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ജീവനക്കാർക്കും ലഭിക്കുന്നതിനെക്കാൾ ഉയർന്ന ശമ്പളത്തിൽ സഹായിയെ നിയമിച്ച് അഡ്മിനിസ്ട്രേറ്റർ ക്ഷേത്ര സമ്പത്ത് ചോർത്തുകയാണെന്നും പരാതിയുണ്ട്.

.............................

പർച്ചേസ് കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്സ് അന്തിമമായിട്ടില്ല. കരട് മിനിറ്റ്സിൽ എൻജിനീറിംഗ് കോളേജുകളിലെ വിഷയവിദഗ്ദ്ധർ എന്ന് പറഞ്ഞിരുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നതിനാലാണ് ആ വരികൾ ഒഴിവാക്കാൻ അഡ്മിനിസ്ട്രേറ്റർ നിർദ്ദേശിച്ചത്. അത് ഒഴിവാക്കി തയ്യാറാക്കിയ കരട് മിനിറ്റ്സ് അഡ്മിനിസ്ട്രേറ്റർ പരിശോധിച്ച് വരുന്നതേയുള്ളു. അന്തിമമായി അംഗീകരിച്ചിട്ടില്ല. വിഷയവിദഗ്ദ്ധർ എന്ന കാര്യം മിനിറ്റ്സിൽ നിലനിറുത്തും

ബി. പ്രേംനാഥ് (അഡ്വക്കേറ്റ് കമ്മിഷൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.