കണ്ണൂർ: പാഴ്‌വസ്തു ശേഖരണം ഏറ്റെടുത്ത് കണ്ണൂരിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ. പദ്ധതി നാലുവർഷം പൂർത്തിയാകുമ്പോഴേക്കും പാഴ്‌വസ്തു ശേഖരണത്തിലും യൂസർ ഫീ ശേഖരണത്തിലും മികച്ച നേട്ടമാണ് ജില്ല കൈവരിച്ചത്. യൂസർ ഫീ നല്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവാണ് കഴിഞ്ഞ ഡിസംബറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിൽ 48 ഇടത്തും 30 ശതമാനം വീടുകൾ യൂസർഫീ നൽകുന്നുവെന്നാണ് ഡിസംബറിലെ കണക്കുകൾ തെളിയിക്കുന്നത്. പ്ലാസ്റ്റിക്ക് ഉൾപ്പെടെ പാഴ് വസ്തുക്കൾ ശേഖരിക്കുമ്പോൾ വീട്ടുടമസ്ഥരും സ്ഥാപന ഉടമകളും യൂസർ ഫീ നല്കുന്നതിൽ ആദ്യവർഷങ്ങളിൽ വലിയ വിമുഖത കാണിച്ചിരുന്നു.
ആദ്യഉത്തരവിൽ വീടുകൾക്ക് അറുപതുരൂപയായിരുന്നു യൂസർ ഫീ . 2020 ആഗസ്റ്റ് 12 ന് തദ്ദേശ ഭരണ വകുപ്പ് പുറത്തിറക്കിയ ഹരിതകർമ്മസേന പ്രവർത്തനമാർഗ്ഗരേഖയിലാണ് യൂസർ ഫീ 50 രൂപയാക്കി കുറച്ചത്.
ഹരിതകർമ്മസേനയുടെ പാഴ്‌വസ്തു ശേഖരണത്തിനോട് സഹകരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ഒക്ടോബർ , നവംബറിൽ മുതൽ ക്രമേണ വർദ്ധിച്ചുവരുന്നതായാണ് കണക്ക്.
2021 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ഹരിത കർമ്മസേനയുടെ പ്രവർത്തനം വിലയിരുത്തി ഹരിതകേരളം മിഷൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വളർച്ച വിശദീകരിച്ചിട്ടുള്ളത്. അതെ സമയം സ്വകാര്യസംരംഭകരുടെ ഹരിതകർമ്മസേന പ്രവർത്തിക്കുന്ന എട്ടു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കണക്ക് റിപ്പോർട്ടിൽ പരിഗണിച്ചിട്ടില്ല.യൂസർഫീ നല്കുന്നതിലും പാഴ് വസ്തുക്കൾ ഹരിത കർമ്മസേനക്ക് കൈമാറുന്നതിലും സ്ഥാപനങ്ങൾ തീരെ താല്പര്യം കാണിക്കുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഒക്ടോബർ,മുതലുള്ള സ്ഥാപന യൂസർഫീ ശേഖരണത്തിൽ അഞ്ച് ശതമാനം വർദ്ധനവാണ് ഉണ്ടായത്.
.
ഒരു ലക്ഷത്തിന് മുകളിൽ യൂസർഫീ (ഡിസംബർ)
പേരാവൂർ- ₹181250
കണ്ണപുരം -₹166760
പടിയൂർ -₹167000
കൂടാളി -₹160050
എരഞ്ഞോളി- ₹137000
കുറ്റ്യാട്ടൂർ -₹139380
ജില്ലയിൽപാഴ് വസ്തു ശേഖരണം ഡിജിറ്റലൈസ് ചെയ്യാനുള്ള ഹരിത മിത്രം കർമ്മ പദ്ധതി 30 ഗ്രാമ പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും നടപ്പിലാക്കാൻ ഹരിത ശ്രമം തുടങ്ങിയിട്ടുണ്ട്. അതോടെ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പാഴ് വസ്തു ശേഖരണം പൂർണമാക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.-ഇ.കെ. സോമശേഖരൻ,ജില്ലാ കോ- ഓഡിനേറ്റർ, ഹരിത കേരളം മിഷൻ, കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |