തൃക്കരിപ്പൂർ: സൈക്ലിസ്റ്റുകളുടെ സ്വപ്നമായ 'സൂപ്പർ റോഡണർ' പദവി എത്തിപ്പിടിച്ച് വീട്ടമ്മയുടെ മികച്ച പ്രകടനം നാടിനും അഭിമാനമായി.. ഉത്തര മലബാറിൽ നിന്ന് ആദ്യമായി എസ്.ആർ നേട്ടം കൈവരിച്ച വനിതയായ ഈയ്യക്കാട്ടെ വീണ കോടിയത്താണ് ഉത്തരമലബാറിൽ നിന്ന് സ്വപ്നനേട്ടം കൈവരിച്ചത്.
തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബ്ബ് കൂട്ടായ്മയിലൂടെ ഒരുവർഷം മുമ്പാണ് വീണ സൈക്ലിംഗ് ആരംഭിച്ചത്. സ്ത്രീകൾ കടന്നുവരാൻ മടിക്കുന്ന ഈ മേഖലയിൽ എത്തിയപ്പോൾ ഇവരുടെ ദിനചര്യയുടെ ഭാഗമായി സൈക്ലിങ് മാറി. യാത്രകളിൽ ക്ലബിന്റെയും കുടുംബത്തിന്റെയും പിന്തുണ കൂടി ലഭിച്ചതോടെ ദീർഘദൂര ബി.ആർ.എമ്മുകളിൽ പങ്കെടുത്തു തുടങ്ങി.
മൂന്നുവയസുകാരന്റെ അമ്മ കൂടിയായ വീണ 200, 300, 400, 600 കിലോമീറ്റർ റൈഡുകൾ ഇക്കഴിഞ്ഞ സൈക്ലിംഗ് വർഷത്തിൽ വിജയകരമായി പൂർത്തിയാക്കി. ദേശാന്തര സൈക്ലിംഗ് സംഘാടകരായ ഓഡാക്‌സ് ഇന്ത്യ സംഘടിപ്പിക്കുന്ന ഇവന്റുകളിലാണ് വീണ പ്രതിഭ തെളിയിച്ചത്. ഫ്രാൻസിലെ ഓഡാക്‌സ് ക്ലബ് പാരിസിയൻ ആണ് റൈഡുകളുടെ മാനദണ്ഡവും സമയവും നിർണയിക്കുന്നത്. മെഡലുകൾ എത്തുന്നതും പാരീസിൽ നിന്നാണ്. ഇയ്യക്കാട് മഠത്തിൽ പരേതനായ പി.വിജയകുമാർ - കെ.കെ.ശ്രീദേവി ദമ്പതിമാരുടെ മകളാണ്. കമ്പ്യൂട്ടർ സയൻസ് എൻജിനീറിംഗിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഭർത്താവ്: കെ.വി.സുബിൻ. മകൻ: അഥർവ്.
സൂപ്പർ റോഡണർ
വ്യത്യസ്ത ദൈർഘ്യമുള്ള മത്സരങ്ങളെ ബ്രെവേ എന്നാണ് സൈക്ളിംഗിൽ വിളിക്കുന്നത്.
പതിമൂന്നര മണിക്കൂറിൽ 200 കിലോമീറ്റർ, 20, 27 മണിക്കൂറുകളിൽ യഥാക്രമം 300, 400 കിലോമീറ്റർ പൂർത്തിയാക്കണം. 600 കിലോമീറ്റർ ബ്രെവേക്ക് 40 മണിക്കൂർ സമയമുണ്ട്. ഇവ പൂർത്തിയാക്കിയാൽ സൂപ്പർ റോഡണർ പദവി ലഭിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |