ജോഹന്നാസ് ബർഗ് : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ തോൽവിയുടെ നിഴലിൽ. മൂന്നാം ദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ 240 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക കളി അവസാനിപ്പിക്കുമ്പോൾ 118/2 എന്ന നിലയിലാണ്. രണ്ട് ദിവസവും എട്ട് വിക്കറ്റുകളും ശേഷിക്കേ ആതിഥേയർക്ക് ജയിക്കാൻ 122 റൺസ് കൂടി മതി.
മൂന്നാം ദിവസമായ ഇന്നലെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 266ന് അവസാനിച്ചിരുന്നു. 85/2 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാംഭിക്കാനെത്തിയ ഇന്ത്യയ്ക്ക് അജിങ്ക്യ രഹാനെയുടെയും (58),ചേതേശ്വർ പുജാരയുടെയും (53) അർദ്ധസെഞ്ച്വറികളും ഹനുമ വിഹാരിയുടെ 40 റൺസും ശാർദ്ദൂൽ താക്കൂറിന്റെ 28 റൺസുമാണ് 250 കടക്കാൻ കരുത്തേകിയത്. രാവിലെ പുജാരയും രഹാനെയും വേഗത്തിൽ സ്കോർ ചെയ്തു തുടങ്ങിയപ്പോൾ വലിയ സ്കോറിലേക്ക് പോകാമെന്ന് ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ദക്ഷിണാഫ്രിക്കൻ ബൗളർമാർ ആ പ്രതീക്ഷയുടെ തിരിയണച്ചു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി റബാദയും എൻഗിഡിയും ജാൻസണുമാണ് ഇന്ത്യയെ വലച്ചത്.
111 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പുജാര- രഹാനെ സഖ്യം പിരിഞ്ഞത്. മോശം ഫോമിന്റെ പേരിൽ സമീപ കാലത്ത് പേരുദോഷം കേട്ടിരുന്ന ഇരുവരും തങ്ങളുടെ പ്രതിഭയ്ക്ക് നിരക്കുന്ന രീതിയിലാണ് ഇന്നലെ ബാറ്റുവീശിയത്. എന്നാൽ ടീം സ്കോർ 155ൽ വച്ച് രഹാനെയെ കീപ്പറുടെ കയ്യിലെത്തിച്ച് റബാദ ആതിഥേയരെ മത്സരത്തിൽ തിരികെയെത്തിച്ചു. 78 പന്തുകൾ നേരിട്ട രഹാനെ എട്ടു ഫോറും ഒരു സിക്സും പായിച്ചിരുന്നു. വൈകാതെ പുജാരയെയും റബാദ മടക്കി അയച്ചു. 86 പന്തുകളിൽ പത്തു ഫോറുകൾ പായിച്ച പുജാര വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു.
പകരമിറങ്ങിയ റിഷഭ് പന്ത് (0)നിരുത്തരവാദപരമായ ഷോട്ടിലൂടെ നേരിട്ട മൂന്നാം പന്തിൽത്തന്നെ കൂടാരം കയറിയപ്പോൾ ഒരറ്റത്ത് ഹനുമ വിഹാരി പിടിച്ചുനിന്നതിനാലാണ് ഇന്ത്യയ്ക്ക് 200 കടക്കാനായത്. 188/6 എന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞ ഇന്ത്യ തിരികെവന്ന് 184ലെത്തിയപ്പോൾ അശ്വിനെയും (16) നഷ്ടമായി. തുടർന്ന് ശാർദ്ദൂലിനെക്കൂട്ടി വിഹാരി ഏഴാം വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർത്ത് 225ലെത്തിച്ചു. ഇന്ത്യൻ ഇന്നിംഗ്സിലെ അമ്പതാം ഓവറിൽ താക്കൂറിനെ ജാൻസൺ പുറത്താക്കിയതോടെ വീണ്ടും തകർച്ച തുടങ്ങി. ഷമി (0),ബുംറ (7),സിറാജ് (0) എന്നിവർ പുറത്താകുന്നതിനിടയിൽ വിഹാരി 240ലെത്തിച്ചു.
തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ ഓപ്പണർമാർ വിക്കറ്റ് പോകാതെ ശ്രദ്ധയോടെയാണ് കളി തുടങ്ങിയത്. എന്നാൽ പത്താം ഓവറിൽ താക്കൂർ ആദ്യ പ്രഹരമേൽപ്പിച്ചു. 38 പന്തുകളിൽ ആറു ഫോറടക്കം 31 റൺസടിച്ച എയ്ഡൻ മാർക്രമിനെ എൽ.ബിയിൽ കുരുക്കുകയായിരുന്നു താക്കൂർ.തുടർന്ന് ക്രീസിലൊരുമിച്ച ക്യാപ്ടൻ ഡീൻ എൽഗാറും (46*) കീഗൻ പീറ്റേഴ്സണും (28) പൊരുതിമുന്നേറി. ടീം സ്കോർ 93ൽ വച്ച് അശ്വിനാണ് കീഗനെ അശ്വിൻ എൽ.ബിയിൽ കുരുക്കിയത്. കളിനിറുത്തുമ്പോൾ 11 റൺസുമായി റാസി വാൻ ഡെർ ഡസനാണ് എൽഗാറിന് കൂട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |