ന്യൂഡൽഹി: കൊവിഡിന് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പുതിയ മാർഗ്ഗരേഖയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരിയ രോഗലക്ഷണങ്ങളുള്ളവരും, രോഗലക്ഷണമില്ലാത്തവരും വീടുകളിൽ 7 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്നാണ് പുതിയ മാർഗ്ഗരേഖ. നിരീക്ഷണ കാലയളവിന് ശേഷം തുടർച്ചയായി 3 ദിവസം പനിയില്ലെങ്കിൽ വീണ്ടും പരിശോധനയുടെ ആവശ്യമില്ല. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്നാണ് മാർഗ്ഗരേഖ പുതുക്കിയത്.
60 കഴിഞ്ഞവർക്കും കാൻസർ രോഗികൾക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിയന്ത്രണങ്ങളുണ്ട്. 60 കഴിഞ്ഞവർക്ക് വിദദ്ധ ആരോഗ്യ പരിശോധന ലഭിച്ച ശേഷമേ വീടുകളിൽ നിരീക്ഷണത്തിന് അനുമതിയുള്ളു. ഇവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആദ്യം പരിശോധനയ്ക്ക് വിധേയരാക്കണം. കാൻസർ രോഗികളെയും പ്രതിരോധശേഷി കുറഞ്ഞവരെയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കരുത്.
രാജ്യത്തെ 8 സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി. മഹാരാഷ്ട്ര, ബംഗാൾ, കേരളം, ഡൽഹി, കർണ്ണാടക, രാജസ്ഥാൻ, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ആശങ്കപ്പെടേണ്ട സ്ഥിതിയാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. 28 ജില്ലകളിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56 ശതമാനം രോഗവർദ്ധനയാണ് റിപ്പോർട്ട് ചെയ്തത്.
നേസൽ വാക്സിന് പരീക്ഷണാനുമതി
ഭാരത് ബയോടെക്കിന്റെ നേസൽവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്താൻ ഡി.സി.ജി.ഐയുടെ വിദദ്ധ സമിതി അനുമതി നൽകി. നേസൽ വാക്സിൻ കൂടുതൽ ഫലപ്രദമാണെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. ഒരു ഡോസ് നൽകിയാൽ മതിയെന്ന പ്രത്യേകതയുമുണ്ട്. പൂർണ ആരോഗ്യമുള്ള രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 5,000 പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നത്. കൊവാക്സിൻ സ്വീകരിച്ച പകുതി പേർക്കും കൊവിഷീൽഡ് നൽകിയ പകുതി പേർക്കും പരീക്ഷണാടിസ്ഥാനത്തിൽ നേസൽ ഡോസ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |