ആലപ്പുഴ: വേനൽക്കാലത്ത് ജില്ലയിൽ കുടിവെള്ളക്ഷാമം നേരിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റവന്യൂ വകുപ്പിന്റെയും സഹായത്തോടെ വാട്ടർ അതോറിട്ടി മുന്നൊരുക്കങ്ങൾ തുടങ്ങി. പൊതുപൈപ്പുകളിൽ നിന്നുള്ള ജലം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും നിർദ്ദേശം നൽകി. അസിസ്റ്റന്റ് എൻജിനിയർമാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തും.
കുടിവെള്ള മോഷണത്തിനും ചൂഷണത്തിനും വൻതുക പിഴയീടാക്കും. അനധികൃതമായി വാട്ടർ അതോറിട്ടി ലൈനിൽ നിന്ന് കണക്ഷൻ എടുക്കുക, മീറ്റർ ഇല്ലാതെ കുടിവെള്ളം ഉപയോഗിക്കുക എന്നിവ ജലമോഷണമായാണ് കണക്കാക്കുന്നത്. കുറ്റം കണ്ടുപിടിച്ചാൽ പിഴ ചുമത്തിയ നോട്ടീസ് നൽകും. നിശ്ചിത സമയത്തിനുള്ളിൽ പിഴ അടയ്ക്കാത്ത പക്ഷം വീണ്ടുമൊരു കത്തയയ്ക്കും. രണ്ടാഴ്ച കഴിഞ്ഞിട്ടും പിഴ അടച്ചില്ലെങ്കിൽ കേസ് പൊലീസിന് കൈമാറും. പിന്നീട് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും. ആലപ്പുഴ നഗരസഭ, കുട്ടനാട് മേഖലകളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷം.
വേഗത്തിൽ പരിഹാരം
ഡിവിഷൻതലത്തിലും കളക്ടറേറ്റിലും കൺട്രാൾ റൂം
വാഹനങ്ങളിലും വള്ളങ്ങളിലും കുടിവെള്ളം എത്തിക്കും
പരാതികൾ വേഗത്തിൽ പരിഹരിക്കാൻ സംവിധാനം
കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കും
തകരാറിലായ കുഴൽക്കിണറുകൾ പുനരുദ്ധരിക്കും.
അടിയന്തരസാഹചര്യം നേരിടാൻ കരാറുകാരുടെ പട്ടിക തയ്യാറാക്കും
വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ പരിശോധന
ചെറുതല്ല ശിക്ഷ
ജലചൂഷണവും മോഷണവും ശ്രദ്ധയിൽപ്പെട്ടാൽ 10,000 മുതൽ 25,000 രൂപവരെ പിഴയോ ആറുമാസം വരെ തടവോ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കാം.
അശ്രദ്ധയ്ക്ക് മരുന്നില്ല !
വേനൽക്കാലത്ത് കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവരെ പിടികൂടാൻ മുൻകൈയെടുക്കുന്ന വാട്ടർ അതോറിട്ടി തങ്ങളുടെ വീഴ്ച കൊണ്ട് വെള്ളം പാഴാകുന്നത് തടയാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. വകുപ്പ് സ്ഥാപിച്ച പൈപ്പുകൾ പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പല സ്ഥലങ്ങളിലായി ഒരു ദിവസം പാഴാകുന്നത്. ജില്ലയിലെ എല്ലാ സബ് ഡിവിഷനുകളിലും പൈപ്പുകൾ പൊട്ടുന്നതിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |