വെള്ളറട: കാരക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജിൽ രോഗിയുടെ കൺപോളയിൽ നിന്ന് അപൂർവയിനം പ്രാണിയായ പട്ടുണ്ണിയെ (ഹാർഡ് ടിക്ക് ) നീക്കം ചെയ്തു. നേത്രരോഗ ചികിത്സാ വിഭാഗത്തിലെ ഡോക്ടർമാരാണ് പ്രാണിയെ കണ്ടെത്തിയത്. കണ്ണിന് വേദനയും നീരുമായിട്ടാണ് രോഗി ചികിത്സയ്ക്കെത്തിയത്. വിശദമായ പരിശോധനയിൽ ഒരുതരം ചെള്ള് കൺപോളയിൽ കടിച്ചിരിക്കുന്നത് കണ്ടു. തൊലിപ്പുറത്ത് ശക്തിയായി കടിച്ചുതൂങ്ങിയിരുന്ന ജീവിയെ സസൂക്ഷ്മം നീക്കം ചെയ്യുകയായിരുന്നു. അശ്രദ്ധമായി നീക്കം ചെയ്താൽ പ്രാണിയുടെ വായ്ഭാഗം മുറിഞ്ഞ് രോഗിക്ക് മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടായിരുന്നു. നേത്രരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.സി.പി. ഷിംനയാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.
നീക്കംചെയ്ത ജീവിയെ ത്വക്ക് രോഗം, കമ്മ്യൂണിറ്റി മെഡിസിൻ, മൈക്രോ ബയോളജി വിഭാഗങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് പട്ടുണ്ണി അഥവാ വട്ടൻ വിഭാഗത്തിൽപ്പെട്ട പ്രാണിയാണെന്ന് സ്ഥിരീകരിച്ചത്. പ്രധാനമായും മൃഗങ്ങൾക്കാണ് പട്ടുണ്ണിയുടെ ശല്യമുണ്ടാകുന്നത്. വനപ്രദേശങ്ങളിലെ മരങ്ങൾക്കിടയിലാണ് സാധാരണയായി ഇവ കാണപ്പെടുന്നത്. ഹാർഡ് ടിക്ക് വിഭാഗത്തിൽ പെട്ട ജീവികൾക്ക് ലൈം ഡിസീസ്, കുരങ്ങു പനി, പുള്ളി പനി തുടങ്ങിയ രോഗങ്ങൾ പരത്താനുള്ള ശേഷിയുണ്ടെന്നും ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകുമെന്നും കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.ജെ. ബെനറ്റ് എബ്രഹാം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |