തിരുവനന്തപുരം: ജഗതി ശ്രീകുമാറിന്റെ 71ാം ജന്മദിനമായ ഇന്നലെ സുഹൃത്തും യു.ഡി.എഫ് കൺവീനറുമായ എം.എം. ഹസൻ ജഗതിയുടെ പേയാടുള്ള വസതിയിലെത്തി. അപകടത്തെ തുടർന്ന് വിശ്രമത്തിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ ഓരോ പിറന്നാൾ ദിനത്തിലും സൗഹൃദം പുതുക്കി ആശംസകൾ നേർന്ന് എം.എം. ഹസൻ ഇവിടെ എത്താറുണ്ട്.
കേക്ക് മുറിച്ച് ഇരുവരും സന്തോഷം പങ്കിട്ടു. തുടർന്ന് സമീപകാലത്ത് പ്രകാശനം ചെയ്ത എം.എം. ഹസന്റെ ആത്മക്കഥയായ 'ഓർമ്മച്ചെപ്പ്' എന്ന പുസ്തകം കൈമാറി. ഓർമ്മച്ചെപ്പിലെ ഒരു അദ്ധ്യായത്തിൽ ജഗതി ശ്രീകുമാറും നെടുമുടി വേണുവും തമ്മിലുള്ള അത്മബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്. ജഗതി ശ്രീകുമാറിന്റെ ഭാര്യ സഹോദരന്റെ മരണത്തെ തുടർന്ന് ഇത്തവണ ജന്മദിന ആഘോഷം ഒഴിവാക്കിയിരുന്നു.
വിദ്യാർത്ഥി ജീവിതകാലം മുതൽക്കേ തുടങ്ങിയ ആത്മബന്ധമാണ് ജഗതി ശ്രീകുമാറും എം.എം. ഹസനുമായുള്ളത്.
മാർ ഇവാനിയോസ് കോളേജിലെ കലാലയ ജീവിതകാലഘട്ടത്തിലെ ഓർമ്മകളുടെ പുനസമാഗമം കൂടിയായി ഇരുവരുടെയും കൂടിക്കാഴ്ച. കെ.എസ്.യു നേതാവായിരുന്ന എം.എം. ഹസൻ അക്കാലത്ത് യൂണിവേഴ്സിറ്റി കലോത്സവ വിജയികളായ ജഗതി ശ്രീകുമാർ, നെടുമുടി വേണു തുടങ്ങിയ കലാപ്രതിഭകളെ പങ്കെടുപ്പിച്ച് നടത്തിയ ഒരുമാസം നീണ്ടുനിന്ന അഖിലേന്ത്യ പര്യടനത്തിലാണ് ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢത കൈവരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |