എരുമേലി: മതമൈത്രിയുടെ പേരും പെരുമയും പകർന്ന് ചന്ദനക്കുട ആഘോഷവും പേട്ടതുള്ളലിനും എരുമേലി ഒരുങ്ങി. രാത്രിയിൽ മസ്ജിദിൽനിന്നുമെത്തുന്ന സംഘത്തെ അമ്പലത്തിൽ സ്വീകരിച്ച് എതിരേൽക്കുന്ന പ്രശസ്തമായ ചന്ദനക്കുട ആഘോഷത്തിനും പിറ്റേന്ന് പകൽ അമ്പലത്തിൽ നിന്നും എത്തുന്ന ഭക്തസംഘത്തെ പൂക്കൾ വിതറി മസ്ജിദിലേക്ക് ആനയിക്കുന്ന പ്രസിദ്ധമായ പേട്ടതുള്ളലിനുമുള്ള ഒരുക്കമാണ് നടക്കുന്നത്.
കഴിഞ്ഞ തവണ കൊവിഡിൽ മുങ്ങി ആൾക്കൂട്ടവും ആഘോഷവുമില്ലാതിരുന്നെങ്കിൽ ഇത്തവണ ഉത്സവത്തിമിർപ്പിലാണ് നാട്.
പത്തിനാണ് ചന്ദനക്കുടം ആഘോഷം. പിറ്റേന്നാണ് പേട്ടതുള്ളൽ. കഴിഞ്ഞ തീർഥാടന കാലത്ത് ദീപാലാങ്കാരങ്ങളില്ലാതിരുന്ന നൈനാർ ജുമാ മസ്ജിദ് ഇത്തവണ അനേകായിരം ചെറു വർണവിളക്കുകളുടെ പ്രഭയിൽ മുങ്ങിക്കുളിച്ച രാത്രികാഴ്ചയുടെ ശോഭയിലാണ്. കാതടപ്പിക്കുന്ന വാദ്യമേളങ്ങളും റോഡിൽ നിറഞ്ഞ് നൂറുകണക്കിന് അയ്യപ്പഭക്തരും കച്ചവടബഹളങ്ങളുമെല്ലാമായി പഴയ പ്രതാപത്തിലാണ് നാട്. 2018 ലെ മഹാപ്രളയവും തൊട്ടുപിന്നാലെ ശബരിമല യുവതീപ്രവേശന വിവാദവും ആ വർഷം തീർഥാടനം പ്രതിസന്ധിയിലാക്കിയിരുന്നു. നിരോധനാജ്ഞയുടെ പശ്ചാത്തലത്തിലാണ് അന്ന് ചന്ദനക്കുടവും പേട്ടതുള്ളലും നടന്നത്. പിറ്റേവർഷം കൊവിഡ് മൂലം ആൾക്കൂട്ടവും ആഘോഷവുമില്ലായിരുന്നു.
മുമ്പ് മുല്ലപ്പെരിയാർ വിഷയത്തിൽ മാത്രമാണ് തീർഥാടന സീസണിൽ അയ്യപ്പഭക്തർ കുറഞ്ഞിരുന്നത്. കഴിഞ്ഞ രണ്ട് സീസണും ഇതേ നിലയിൽ ആരവങ്ങളൊഴിഞ്ഞതോടെ നഷ്ടബോധത്തിലായിരുന്നു നാട്ടുകാർ. ഇത്തവണ അതിനെല്ലാം മാറ്റം വന്നതിന്റെ ഉത്സാഹത്തിമിർപ്പിലാണ് നാട്. പത്തിന് നടക്കുന്ന പ്രശസ്തമായ ചന്ദനക്കുടം ആഘോഷം മതിലുകളില്ലാത്ത ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ കാഴ്ചകൂടിയാണ്. മസ്ജിദിൽ നിന്നെത്തുന്ന ചന്ദനക്കുടം ആഘോഷസംഘത്തെ അമ്പലത്തിൽ സ്വീകരിച്ച് എതിരേൽക്കും. ഒപ്പം ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും വിവിധ വകുപ്പുകളും സംഘടനകളും ചേർന്ന് നാടിനൊപ്പം സ്വീകരിക്കും. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കൊട്ടക്കാവടി, പീലിക്കാവടി, പന്പമേളം, ചെണ്ടമേളം, സഞ്ചരിക്കുന്ന ഇശൽ ഗാനമേള തുടങ്ങി കലാ പ്രകടനങ്ങൾ നിറഞ്ഞ ചന്ദനക്കുടം റാലി ഗജവീരന്മാരുമായി പത്തിന് രാത്രി ഏഴിനാണ് പള്ളിയിൽ നിന്നും പുറപ്പെടുക. അയ്യപ്പന്റെ മാതൃസ്ഥാനത്തുള്ള അമ്പലപ്പുഴ സംഘം ആദ്യവും പിതൃസ്ഥാനീയരായ ആലങ്ങാട്ട് സംഘം തുടർന്നും ആചാരങ്ങളോടെ പേട്ടതുള്ളും.
കൊവിഡ് പ്രോട്ടോകോളും ഒമിക്രോണ് നിയന്ത്രണങ്ങളും പാലിച്ച് വിപുലമായ ക്രമീകരണങ്ങളാണ് പോലീസിന്റെ നേതൃത്വത്തിൽ ഒരുക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ പറഞ്ഞു. രണ്ട് ദിവസവും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |