ശബരിമല: 18001 നെയ് ത്തേങ്ങകൾകൊണ്ട് അയ്യപ്പവിഗ്രഹത്തിൽ നടത്തിയ അഭിഷേകം തീർത്ഥാടനത്തിലെ ചരിത്രമായി. രണ്ടായിരം ലിറ്റർ നെയ് നിറച്ച ഇത്രയും നാളീകേരം അഭിഷേകം നടത്താൻ വേണ്ടിവന്നത് ഒരു മണിക്കൂർ. ഇന്നലെ പുലർച്ചെ 4.30 ന് ആരംഭിച്ച നെയ്യഭിഷേകം അവസാനിച്ചത് 5.30 നാണ്.
പത്ത് ശാന്തിക്കാർ രാപ്പകലിരുന്നാണ് ഇത്രയും നാളീകേരത്തിൽ നെയ് നിറച്ചത്. പമ്പ ഗണപതി ക്ഷേത്രത്തിൽ നിറച്ച നെയ് ത്തേങ്ങകൾ മൂന്ന് ദിവസം കൊണ്ടാണ് ട്രാക്ടറിൽ സന്നിധാനത്ത് എത്തിച്ചത്. കൊടിമരത്തിന് സമീപമായി വടക്കേ ഭാഗത്ത് എത്തിച്ച് ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് പൊട്ടിച്ച് പാത്രങ്ങളിലേക്ക് പകർന്നത്.
നിർമ്മാല്യ ദർശനവും അഭിഷേകവും നടത്തിയശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിലായിരുന്നു നെയ്യഭിഷേകം.
ബംഗളുരുവിലെ മലയാളി വ്യവസായി വിഷ്ണു ശരൺ ഭട്ടാണ് നെയ്യഭിഷേകം വഴിപാടായി നടത്തിയത്. 18001 നാളീകേരമാണ് അദ്ദേഹം വഴിപാടായി നേർന്നത്. ഇരുപതിനായിരത്തോളം നാളീകേരം അഭിഷേകത്തിനായി എത്തിച്ചിരുന്നു. ഒരു നാളികേരത്തിന് നെയ്യഭിഷേക കൂപ്പണിന് അടയ്‌ക്കേണ്ടത് നെയ് മുദ്ര ഒന്നിന് പത്തുരൂപ പ്രകാരം 1,80,000 രൂപയാണ്. എന്നാൽ 100 രൂപ പ്രകാരം 18 ലക്ഷം രൂപയാണ് ദേവസ്വത്തിലേക്ക് അടച്ചത്. 2280 കിലോ നെയ്യും 7.5 ടൺ നാളീകരവുമാണ് അഭിഷേകത്തിനായി ഉപയോഗിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |