കോഴിക്കോട്: കോഴിക്കോടിന്റെ ഓർമ്മകളിൽ നിറഞ്ഞ് വീണ്ടും കൈതപ്രം വിശ്വനാഥൻ. സംഗീത സംവിധായകനും ഗായകനും, കവിയുമായിരുന്ന കൈതപ്രം വിശ്വനാഥൻ അവസാനമായി പശ്ചാത്തല സംഗീതം ഒരുക്കിയ ഹ്രസ്വ ചിത്രം 'ഗോപി'യുടെ പ്രദർശനം അദ്ദേഹത്തിനുള്ള ആദരവും ഓർമ പങ്കുവെക്കലുമായി. കോഴിക്കോട് ക്രൗൺ തിയേറ്ററിലായിരുന്നു പ്രത്യേക പ്രദർശനം. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് മോൻട്ടെനാണ്. ചലിക്കും പടം ക്രിയേഷൻസിന്റെ ബാനറിൽ സുധീഷ് തിരുമണ്ണൂരാണ് ചിത്രം സജ്ജമാക്കിയത്. ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള ചിത്രം നവരസങ്ങളിലൂടെ ഒരു നടന്റെ ജീവിത സന്ദർഭങ്ങളിലൂടെ സഞ്ചരിക്കുകയാണ്. കലാമണ്ഡലം മനോജ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ സംവിധായകൻ മോൻട്ടെനും കഥാപാത്രമായി എത്തുന്നു. സരസ്വതി അച്യുതൻകുട്ടി മേനോൻ, ജയപ്രസാദ് തിരുവണ്ണൂർ എന്നിവർ ചേർന്നു നിർമ്മിച്ച ചിത്രത്തിന് രതീഷ് എക്സ്പോഷറും സനൽ കൃഷ്ണയും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കും മാദ്ധ്യമ പ്രവർത്തകർക്കുമായി ഒരുക്കിയ പ്രത്യേക പ്രദർശനത്തിൽ ജയശങ്കർ പൊതുവത്ത്, എ. രത്നാകരൻ എന്നിവർക്കൊപ്പം അണിയറ പ്രവർത്തകരും പങ്കെടുത്തു.
ചിത്രത്തിന്റെ സോഷ്യൽ മീഡിയ റിലീസ് ഈ മാസം തന്നെ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഗോപിയുടെ പ്രത്യേക പ്രദർശനം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് കൈതപ്രം വിശ്വനാഥൻ മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |