തിരുവല്ല: ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാരിന് പിന്നാക്ക വിഭാഗങ്ങളോട് അയിത്തമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തിരുവല്ല ശ്രീനാരായണവിലാസം സംസ്‌കൃത ഹൈസ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസരംഗത്ത് ഈഴവ സമുദായം വളരെയേറെ പിന്നിലാണ്. ആർ. ശങ്കർ മുഖ്യമന്ത്രിയായി ആറ് പതിറ്റാണ്ട് പിന്നിട്ടെങ്കിലും ചെങ്ങന്നൂരും ചാത്തന്നൂരും മാത്രമാണ് രണ്ട് കോളേജുകൾ യോഗത്തിന് അനുവദിച്ചത്. ഇക്കാലഘട്ടത്തിൽ മറ്റു വിഭാഗങ്ങൾക്ക് നിരവധി ബാച്ചുകൾ ഉൾപ്പെടെ പലതും വാരിക്കോരി നൽകി. ഒരുപാട് നിവേദനങ്ങളും പരിദേവനങ്ങളുമൊക്കെ നൽകിയിട്ടും തിരുവല്ല ശ്രീനാരായണവിലാസം സംസ്കൃത ഹൈസ്‌കൂളിന് ഇതുവരെയും പ്ലസ് ടു അനുവദിക്കാത്തത് നീതികേടാണ്. കാസർകോടും വയനാടും മലപ്പുറത്തും കുടിപ്പള്ളിക്കൂടം പോലും സമുദായത്തിന് അനുവദിച്ചിട്ടില്ല. ഏഴ് ജില്ലകളിൽ ഇപ്പോഴും ഈഴവ സമുദായത്തിന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. കാലാകാലങ്ങളിലെ സർക്കാരുകളാൽ വഞ്ചിക്കപ്പെട്ട സമുദായമാണിത്.
ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടായാൽ പഠിക്കാനും പഠിപ്പിക്കാനുമുള്ള അവസരങ്ങൾക്കൊപ്പം ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താം. സാങ്കേതിക തടസങ്ങൾ ഉന്നയിച്ച് പിന്നാക്കവിഭാഗങ്ങളുടെ സഹായങ്ങൾ അട്ടിമറിക്കുന്നു. സാമ്പത്തികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ അയിത്തം കൽപ്പിച്ച് അകറ്റിനിറുത്തുന്നു. പിന്നാക്കവിഭാഗങ്ങളെ സഹായിക്കേണ്ട ബാദ്ധ്യതയുള്ള ജനപ്രതിനിധികൾ കൊടുംവഞ്ചനയാണ് കാണിക്കുന്നത്.അവർ അവകാശങ്ങളോ ആവശ്യങ്ങളോ ഉന്നയിച്ചാൽ അതിനെ ജാതിയായും മറ്റുള്ളവർ ഉന്നയിച്ചാൽ നീതിയായും കണക്കാക്കുന്ന ദുരവസ്ഥയാണ് വിലപേശാനോ സമ്മർദ്ദം ചെലുത്താനോ കഴിയാത്ത പിന്നാക്കക്കാർ ഐക്യമില്ലാതെ ഭിന്നിച്ചുനിൽക്കുകയാണ്. സംഘടിച്ചു ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനുമുള്ള ഗുരുസന്ദേശം പ്രാവർത്തികമാക്കിയാലേ അധികാരം അധഃസ്ഥിതരിലെത്തൂ- വെള്ളാപ്പള്ളി പറഞ്ഞു.
തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറി പി.എസ്. വിജയൻ, ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ്. രവീന്ദ്രൻ, യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, നഗരസഭാ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |