കഴിഞ്ഞവർഷം 10 ലക്ഷത്തിലേറെ യാത്രക്കാർ അധികം
നെടുമ്പാശേരി: കൊവിഡ് പ്രതിസന്ധിക്കിടയിലും കൊച്ചി വിമാനത്താവളം (സിയാൽ) യാത്രക്കാരുടെയും സർവീസുകളുടെയും എണ്ണത്തിൽ 2021ലും കുറിച്ചത് വൻ വളർച്ച. കഴിഞ്ഞവർഷം 43.06 ലക്ഷം പേർ സിയാൽവഴി പറന്നു; വർദ്ധന പത്തുലക്ഷത്തോളം. 2020ൽ യാത്രക്കാർ 33.37 ലക്ഷമായിരുന്നു.
രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാംസ്ഥാനം സിയാൽ 2021ലും നിലനിറുത്തി. 2020ലെ 14.82 ലക്ഷത്തിൽ നിന്ന് 18.69 ലക്ഷത്തിലേക്കാണ് വളർച്ച. സർവീസുകൾ 30,737ൽ നിന്ന് 41,437ലെത്തി. കൂടുതൽ വിമാനക്കമ്പനികളെ കൊച്ചിയിലേക്ക് ആകർഷിച്ചത് സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണമുയരാൻ സഹായിച്ചുവെന്ന് സിയാൽ മാനേജിംഗ് ഡയറക്‌ടർ എസ്. സുഹാസ് പറഞ്ഞു.
അന്താരാഷ്‌ട്ര ട്രാവൽ ഹബ്ബുകളിൽ നിന്ന് കൊച്ചിയിലേക്ക് എയർ കണക്‌ടിവിറ്റി പുനഃസ്ഥാപിച്ചു. ഗൾഫിലേക്ക് ആഴ്‌ചയിൽ 185 സർവീസുകളുണ്ട്. യൂറോപ്പ്, ശ്രീലങ്ക, ലണ്ടൻ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും സർവീസുകളുണ്ട്. ഇന്ത്യയിൽ നിന്നാദ്യമായി അബുദാബിയിലേക്കും പ്രതിദിന സർവീസ് ആരംഭിച്ചു.
കൊവിഡ്: 900 പരിശോധനകൾ
സിയാലിൽ റാപ്പിഡ് പി.സി.ആർ., ആർ.ടി.പി.സി.ആർ പരിശോധനകകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. മൂന്ന് ടെസ്റ്റിംഗ് ലാബുകളിലായി ഒരേസമയം 900 പരിശോധനകൾ നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |