തിരുവനന്തപുരം: 2020 ഏപ്രിൽ 22ന് രാവിലെ 9 മണി.
തൈക്കാടുള്ള കെ.അയ്യപ്പൻപിള്ളയുടെ വീട്ടിലെ ലാൻഡ് ഫോൺ മുഴങ്ങി. മകൾ ഗീത് രാജ്‌കുമാറാാണ് ഫോണെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഫോൺ വിളി. അറഞ്ഞപ്പോൾ ഗീത ഞെട്ടി. അയ്യപ്പൻ പിള്ള കുളിമുറിയിലായിരുന്നു. അഞ്ചു മിനിട്ടിനകം പ്രധാനമന്ത്രി വിളിക്കുമെന്നായിരുന്നു ഫോൺ സന്ദേശം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിളി വന്നപ്പോൾ ഫോണെടുത്തത് അയ്യപ്പൻപിള്ളതന്നെയായിരുന്നു. 'നമസ്‌തേ പിള്ളസാർ' എന്നായിരുന്നു മോദി അഭിസംബോധന ചെയ്തത്. പിന്നെ അയ്യപ്പൻപിള്ളയുടെ ആരോഗ്യത്തെക്കുറിച്ചാണ് മോദി അന്വേഷിച്ചത്.
സംസാരം ചരിത്രത്തിലേക്ക് നീണ്ടു. മുമ്പ് പാർട്ടിക്കുവേണ്ടി കന്യാകുമാരിയലേക്ക് ഇരുവരും ഒന്നിച്ച് പതാകജാഥ നയിച്ചത് ഓർമ്മയുണ്ടോ എന്ന് അയ്യപ്പൻ പിള്ള ചോദിച്ചു. മറക്കാൻ കഴിയില്ലെന്നായിരുന്നു മോദിയുടെ മറുപടി. 1991 ൽ ഡിസംബർ 11ന് കന്യാകുമാരിയിൽ നിന്ന് മുരളിമനോഹർ ജോഷി നയിച്ച ഏകതായാത്രയിൽ അന്ന് ബി.ജെ.പി ജനറൽ സെക്രട്ടറിയായിരുന്ന നരേന്ദ്രമോദിയായിരുന്നു മുഖ്യ സംഘാടകൻ. കേരളത്തിലെ സംഘാടകൻ അയ്യപ്പൻപിള്ളയുമായിരുന്നു.
മോദി ചെയ്യുന്ന രാജ്യസേവനത്തെ അയ്യപ്പൻപിള്ള ശ്ലാഘിച്ചു. പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച രാഷ്ട്രമാക്കണമെന്നായിരുന്നു അയ്യപ്പൻപിള്ളയുടെ അഭ്യർത്ഥന. നിങ്ങളെപ്പോലുള്ളവരുടെ അനുഗ്രഹമുണ്ടെങ്കിൽ അതിന് കഴിയുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഞ്ചു മിനിട്ടോളം രണ്ടുപേരും സംസാരിച്ചിരുന്നു.
എല്ലാം കാര്യത്തിലും കൃത്യനിഷ്ഠ പുലർത്തിയിരുന്ന അയ്യപ്പൻ പിള്ള പ്രകൃതി സ്നേഹിയുമായിരന്നു. കെ.വി.സുരേന്ദ്രനാഥ്, സുഗതകുമാരി എന്നിവരോടൊപ്പം പരിസ്ഥിതി പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ചലഞ്ചിങ് ടൈംസ് ആൻഡ് മൈലൈഫ് എന്ന അത്മകഥയും രചിച്ചിട്ടുണ്ട്. ലാഅക്കാഡമി ഭരണസമിതിയുടെ ചെയർമാനായിരുന്നു. പ്രൊഫ.എ.ശ്രീധര മേനോൻ സ്മാരക പുരസ്‌കാരം, കേരള പ്രേംചന്ദ് പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ശ്രീചിത്തിരതിരുനാൾ മഹാരാജാവു മുതൽ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ആദരിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
തൈക്കാട്ടെ വസതിയിൽ പൊതുദർശനത്തിനു വച്ച അയ്യപ്പൻപിള്ളയുടെ ഭൗതിക ശരീരത്തിൽ കേരളകൗമുദിക്കു വേണ്ടി തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ, ഡെപ്യൂട്ടി എഡിറ്റർമാരായ വി.എസ്.രാജേഷ്, എ.സി.റെജി എന്നിവർ അന്തിമോപചാരമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |