എറണാകുളം: നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി. പൊലീസിന്റെ ആവശ്യം എറണാകുളം സി ജെ എം കോടതി ഇന്ന് അംഗീകരിച്ചു.
കേസിലെ ഗൂഢാലോചന തെളിയിക്കാനുള്ള സുപ്രധാനമായ തെളിവായാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ അന്വേഷണ സംഘം കാണുന്നത്. അതിനാലാണ് അദ്ദേഹത്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. ഏത് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തേണ്ടതെന്ന് വരും ദിവസങ്ങളിൽ തീരുമാനിക്കും. അതിനുശേഷം സംവിധായകൻ ബാലചന്ദ്രകുമാറിന് സമൻസ് അയയ്ക്കുകയും ചെയ്യും.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാറുമായി (പൾസർ സുനി) പ്രതി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു
അതേസമയം വിചാരണകോടതിയുടെ നിലപാടുകൾക്കെതിരെ പ്രൊസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. സുപ്രധാന വിവരങ്ങൾ രേഖപ്പെടുത്തുന്നില്ല, സി ഡി ആറിന്റെ ഒറിജിനൽ പകർപ്പ് വിളിച്ചുവരുത്തണമെന്ന് ഹർജി തള്ളി തുടങ്ങിയ ആരോപണങ്ങളാണ് വിചാരണകോടതിക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |