സുൽത്താൻ ബത്തേരി തലയുയർത്തി നിൽക്കുന്നു... ശുചിത്വത്തിന്റെ പുതിയ കാഴ്ചകൾ പകർന്നു കൊണ്ട്.
ഈ നഗരത്തിലെ വഴികൾ ആരും വൃത്തികേടാക്കാറില്ല. ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് സ്വന്തം ബത്തേരിയുടെ ശുചിത്വവും സൗന്ദര്യവും. സുന്ദരനഗരത്തിലൂടെ ഒരു യാത്ര...
ക്ലീൻ സിറ്റി, ഗ്രീൻ സിറ്റി, ഫ്ളവർ സിറ്റി... വയനാട്ടിലെ സുൽത്താൻ ബത്തേരി നഗരസഭ ഇതിനുമപ്പുറമാണ്. കേട്ടത് സത്യമാണോ എന്നറിയാൻ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഒരിക്കൽ ഇവിടെയെത്തി. ടിപ്പു സുൽത്താൻ പട നയിച്ച ചരിത്രനഗരിയിലൂടെ അദ്ദേഹം നടന്നു. പട്ടണം മുഴുവൻ നടന്ന് തന്നെ കണ്ടു, ആസ്വദിച്ചു. എന്നിട്ട് പറഞ്ഞു ''ഇത്രയ്ക്കും വൃത്തിയുള്ള ഒരു പട്ടണം മറ്റെവിടെയും കാണാനില്ല."" സംസ്ഥാനത്ത് എറ്റവും വൃത്തിയും ശുദ്ധിയുമുള്ള പട്ടണം ഏതാണെന്ന് ഗൂഗിളിൽ തിരഞ്ഞാൽ ലഭിക്കുന്ന പേര് സുൽത്താൻ ബത്തേരിയുടേതായിരിക്കും. ഗൂഗിളിൽ വരുന്നതിന് മുമ്പായിരുന്നു മുൻ ചീഫ് സെക്രട്ടറിയുടെ സന്ദർശനം. രാജ്യത്തെ ഏറ്റവും വൃത്തിയുളള നഗരം ഏതാണെന്ന ചോദ്യത്തിന് ഉത്തരം സുൽത്താൻ ബത്തേരി തന്നെ വരണമെന്ന വാശിയാണ് ചുരത്തിന് മുകളിലെ ഈ നഗരസഭയ്ക്ക്. രാഷ്ട്രീയം മറന്ന്, ഭരണ പ്രതിപക്ഷഭേദമന്യേ ഒരു കുടക്കീഴിൽ ഒത്തൊരുമിക്കുകയാണ് നഗരസഭാ ഭരണസമിതി. മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിനും ഇവിടത്തെ വൃത്തിയെക്കുറിച്ച് പറയുമ്പോൾ ആയിരം നാവാണ്. ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ പഞ്ചായത്തായി വയനാട്ടിലെ മീനങ്ങാടിയെ മാറ്റിയതിന് പിന്നിൽ തോമസ് ഐസക്കാണ്.
ശുചിത്വത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തെ ഏറ്റവും നല്ല പട്ടണമെന്ന പേര് സുൽത്താൻ ബത്തേരി നഗരസഭ നിലനിർത്താൻ തുടങ്ങിയിട്ട് വർഷം ആറ് പിന്നിട്ടു. ഈ സുന്ദരശുചിത്വയാത്രയെ കുറിച്ച് അറിയാൻ ചെയർപേഴ്സൺ ടി.കെ.രമേശിനെ അന്വേഷിച്ച് ചെന്നപ്പോൾ ആദ്യം കണ്ടത് മുൻ ചെയർമാനും ഇപ്പോഴത്തെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി.കെ.സഹദേവനെയാണ്. ഒരു വലിയ നോട്ട് ബുക്കിൽ അദ്ദേഹം എന്തോ കുത്തിക്കുറിക്കുന്നു. നടപ്പിലാക്കാൻ പോകുന്ന പദ്ധതികളുടെ നോട്ട് തയ്യാറാക്കുകയാണെന്ന് പിന്നീട് വ്യക്തമായി. നഗരസഭാ പരിധിയിലെ എന്തും അതിൽ വിഷയമാണ്. ജനങ്ങൾ മാത്രമല്ല, ഓഫീസ് ജീവനക്കാരും അതിൽ ഉൾപ്പെടും. ഓഫീസിലേക്ക് കയറി വരുന്ന ഒരാളോട് ഒരു ജീവനക്കാരൻ എങ്ങനെ പെരുമാറണമെന്നുവരെ അതിൽ കുറിച്ചിട്ടുണ്ട്. ഇങ്ങനെയുളള തയ്യാറെടുപ്പ് നടത്തിയത് കൊണ്ടാണ് കഴിഞ്ഞ ഭരണസമിതിയുടെ ചെയർമാനായപ്പോൾ സുൽത്താൻ ബത്തേരിക്ക് പൂന്തോട്ടങ്ങളുടെ നഗരമെന്ന മഹത്തായ സൗഭാഗ്യം നേടിക്കൊടുക്കാൻ സി.കെ.സഹദേവന് കഴിഞ്ഞത്.
പട്ടണം ഇത്ര വൃത്തിയിലും വെടിപ്പിലും കാത്തുസൂക്ഷിക്കുന്നതിന് പിന്നിലുള്ളത് ഭരണ സമിതിയുടെ വ്യക്തമായ ആസൂത്രണവും ജനങ്ങളുടെ കൂട്ടായ്മയുമാണ്. ഒരു മാലിന്യ കൂമ്പാരമോ, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കോ കടലാസോ എവിടെയും കാണില്ല. ശുചിത്വകാര്യത്തിൽ യാതൊരു വിധ വിട്ടുവീഴ്ചക്കും തയ്യാറല്ല. എല്ലാവരും ഒറ്റക്കെട്ട്. അതു തന്നെയാണ് നഗരസഭയുടെ വിജയവും. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ചെയർമാനായിരുന്ന സി.കെ.സഹദേവൻ ഇതിനായി വ്യക്തമായ പദ്ധതി തയ്യാറാക്കി മുന്നോട്ട് വച്ചു. പലരും കളിയാക്കി, പുച്ഛിച്ചു തള്ളി. എന്നാൽ കാലം കടന്നുപോയപ്പോൾ എല്ലാവരും ഈ ആശയത്തെ ചേർത്തുപിടിച്ചു. അങ്ങനെ ബത്തേരി വൃത്തിയുള്ള നഗരമായി. സുൽത്താൻബത്തേരി നഗരസഭ അങ്ങനെ ക്ലീൻ സിറ്റി, ഗ്രീൻ സിറ്റി, ഫ്ളവർ സിറ്റിയായി. ടി.കെ. രമേശ് ചെയർപേഴ്സണായതോടെ നേരത്തെ നടപ്പിലാക്കിയ ആശയം ഒന്നുകൂടി മനോഹരമാക്കി. അതോടെ നഗരം പൂന്തോട്ടങ്ങളാൽ നിറഞ്ഞു. പട്ടണത്തിലെത്തുന്ന ഒരോരുത്തരും ഈ ശുദ്ധിയും വൃത്തിയും കാത്തുസൂക്ഷിക്കുന്നു. അയൽസംസ്ഥാനങ്ങളിലെ ഉദ്യാനങ്ങളോടു കിടപിടിക്കുന്ന രീതിയിൽ നഗരം സുന്ദരമായി.
ഒരു ചുവടും പിന്നോട്ടില്ല
അലക്ഷ്യമായി തുപ്പുന്നവർക്കെതിരെയും ഇവിടെ നടപടിയുണ്ട്. പൊതുനിരത്തിൽ തുപ്പരുതെന്ന് രാജ്യം പോലും പറഞ്ഞത് സുൽത്താൻ ബത്തേരി നഗരസഭ തീരുമാനമെടുത്ത് ഒരു വർഷത്തിന് ശേഷം കൊവിഡ് പശ്ചാത്തലത്തിലായിരുന്നു. മാലിന്യം റോഡരികിൽ കളയുന്നവരെ കൃത്യമായി കണ്ടെത്തി ശിക്ഷ നൽകുകയും അവരെകൊണ്ടു തന്നെ വൃത്തിയാക്കുകയും ചെയ്ത സംഭവങ്ങളും നിരവധി. നഗരം വൃത്തികേടാക്കുന്നവരെ കണ്ടെത്താൻ ജീവനക്കാർ മാത്രമല്ല, ഭരണസമിതി അംഗങ്ങൾ പോലും രാഷ്ട്രീയഭേദമന്യേ ഊണും ഉറക്കവും ഉപേക്ഷിച്ച് കാവലുണ്ട്. ഒരിക്കൽ ഉപയോഗിച്ച ഡയപ്പർ റോഡരികിൽ നിക്ഷേപിച്ചയാളെ കണ്ടെത്താൻ അധികമൊന്നും അലയേണ്ടി വന്നില്ല. ഡയപ്പറിന്റെ ക്യു ആർ കോഡ് സ്കാൻ ചെയ്താണ് വലിച്ചെറിഞ്ഞ ആളെ കണ്ടെത്തി ശിക്ഷിച്ചത്. മദ്യപിച്ചെത്തിയ ആൾ രണ്ടു പൂച്ചട്ടി മോഷ്ടിച്ചപ്പോൾ അതും കണ്ടെത്തി. വേണമെങ്കിൽ ഫൈൻ ഈടാക്കാവുന്നതേയുളളൂ, എങ്കിലും കോടതി രണ്ട് ദിവസത്തേക്ക് തടവുശിക്ഷ നൽകി. മറ്റുള്ളവർക്കുകൂടി ഒരു പാഠമാവട്ടെ എന്ന് പറഞ്ഞാണ് ഇയാളെ കോടതി ശിക്ഷിച്ചത്. മുറുക്കിത്തുപ്പി വൃത്തികേടാക്കിയതിന് മുറുക്കാൻ കടക്കാരനെയും ശിക്ഷിച്ചിരുന്നു. വെറ്റില കച്ചവടക്കാരന്റെ സാധനസാമഗ്രികൾ പിടിച്ചെടുക്കുകയും ലൈസൻസ് റദ്ദ് ചെയ്യുകയും ചെയ്തതോടൊപ്പം വൃത്തികേടാക്കിയ ഭാഗം കഴുകി പെയിന്റടിപ്പിക്കുകയും ചെയ്തു. ശുചിത്വത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും നഗരസഭ തയ്യാറല്ല.
നഗരം ഇത്ര വൃത്തിയായും വെടിപ്പായും കാത്തുസൂക്ഷിക്കുന്നത് വിവിധ വിഭാഗങ്ങളിലുളള സ്ത്രീപുരുഷന്മാരുൾപ്പെടെയുള്ള പതിനെട്ടുപേരുടെ കൂടി അദ്ധ്വാനമാണ്. താത്കാലിക ശുചീകരണ തൊഴിലാളികളായ ഇവർ പുലർച്ചെ മൂന്നര മുതലാണ് പട്ടണം വൃത്തിയാക്കുന്നത്. അഞ്ചരയോടെ വാരികൂട്ടിയ മാലിന്യം എടുത്ത് നീക്കം ചെയ്യും. ഏഴുമണിക്കുള്ളിൽ പട്ടണം പൂർണമായും വൃത്തിയാകും. തുടർന്ന് രണ്ടാം സെക്ഷനിൽ പത്തുമണി മുതൽ ചെറിയ കൈവണ്ടിയിൽ മിഠായി കടലാസുകളും ആരെങ്കിലും അറിയാതെ ഇട്ടുപോകുന്ന കടലാസുകഷണങ്ങളും പെറുക്കിയെടുക്കാൻ തൊഴിലാളികൾ ഇറങ്ങും. എല്ലാം കൃത്യമായി നടക്കുന്നുണ്ടോ എന്നറിയാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പുലർച്ചെ പട്ടണത്തിലെത്തി പരിശോധനയും നടത്തും. നഗരസഭാ സെക്രട്ടറി എൻ. കെ. അലി അസ്ഹറിനാണ് ചുമതല.
വൃത്തിയുടെ കാര്യത്തിൽ സുൽത്താൻ
പൊതു നിരത്തിൽ തുപ്പരുതെന്ന് പറഞ്ഞ് നിയമം പാസാക്കിയപ്പോൾ എല്ലാവരും കളിയാക്കി. ''ഇനി മുതൽ തുപ്പണമെങ്കിൽ നഗരസഭയോട് ചോദിക്കണം അല്ലെ?"" എന്നായിരുന്നു ട്രോൾ. മൂന്ന് വർഷം മുമ്പാണ് പൊതു നിരത്തിൽ തുപ്പുന്നത് നിരോധിച്ചുകൊണ്ടുള്ള തീരുമാനമെടുത്തത്. വൃത്തിയുടെ കാര്യത്തിൽ സുൽത്താനായ നഗരസഭയുടെ ഈ തീരുമാനം സംസ്ഥാനത്ത് തന്നെ ആദ്യമായിരുന്നു. ഒരു മാസം മുമ്പ് തന്നെ പത്ര ദൃശ്യമാദ്ധ്യമങ്ങളിലൂടെയും നോട്ടീസുകളിലൂടെയും ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. ചിലർ നഗരസഭയുടെ ഈ തീരുമാനത്തെ കളിയാക്കി, പുച്ഛിച്ചു. പൊതുജനങ്ങൾക്ക് നൽകിയ മുന്നറിയിപ്പ് സമയം കഴിഞ്ഞു. നിയമം ലംഘിച്ച് പൊതുനിരത്തിൽ തുപ്പിയ അഞ്ച് പേർക്കെതിരെ കേസ്! മുറുക്കാൻ വിൽക്കുന്ന കടക്കാരോട് കടയുടെ 50 മീറ്റർ ചുറ്റളവിൽ ആരെങ്കിലും മുറുക്കി തുപ്പിയാൽ കടയുടമക്ക് പിഴ വീഴുമെന്നും അറിയിപ്പ് വന്നു. ലംഘനം നടത്തിയ മൂന്ന് കടകൾക്ക് പിഴ ചുമത്തി. നിയമം കർശനമാക്കിയതോടെ എല്ലാവർക്കും അനുസരിക്കേണ്ടി വന്നു.കൈയിൽ ഒരു തുണ്ട് കടലാസ് ഉണ്ടെങ്കിൽ അത് പോക്കറ്റിലോ അല്ലെങ്കിൽ ഒളിപ്പിച്ച് വച്ചോ വീട്ടിൽ കൊണ്ട് പോയി കളയേണ്ട അവസ്ഥ!.
ചരിത്രം ഇങ്ങനെ പറയുന്നു
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ബത്തേരി. സംസ്ഥാനത്തെ ഭൂരിഭാഗം സംരക്ഷിത വനങ്ങളും ഇവിടെയാണ്. സമുദ്രനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരമുണ്ട്. പശ്ചിമഘട്ടത്തിന് മാത്രം സ്വന്തമായുളള രണ്ടായിരം പുഷ്പിത സസ്യങ്ങളിൽ മുന്നൂറ് എണ്ണവും വയനാട് ജില്ലയിൽ ഉളളവ. ഇടതൂർന്ന പ്രകൃതിദത്ത വനപ്രദേശം. കുറ്റിച്ചെടികൾ, മുൾച്ചെടികൾ, പാറക്കെട്ടുകൾ നിറഞ്ഞ പുൽമേടുകൾ, തരിശ് ഭൂമികൾ, പ്രകൃതിദത്ത നീരുറവകൾ, അരുവികൾ, പുഴ, കനാൽ, ചതുപ്പ് നിലങ്ങൾ, ചോലവനങ്ങൾ, താഴ്വാരങ്ങൾ എന്നിവ വൈവിദ്ധ്യമാർന്ന ആവാസവ്യവസ്ഥകൾക്ക് മകുടോദാഹരണം. ഗോത്രസംസ്കൃതിയാൽ സമ്പന്നമായ നാട്. നീലഗിരി ബയോസ്പിയറിന്റെ ഒരു ഭാഗം. എ.ഡി.1400 മുതൽ ഈ പ്രദേശത്ത് ജനവാസം ആരംഭിച്ചതായി രേഖയുണ്ട്. കർണാടകയിൽ നിന്നു വന്ന ജൈനമതസ്ഥരാണ് ആദ്യകാല കുടിയേറ്റക്കാർ. ഹൈദർ അലിയും ടിപ്പു സുൽത്താനും പടയോട്ടം നടത്തിയ മണ്ണ്. അന്ന് ഗണപതി വട്ടം എന്നായിരുന്നു നഗരത്തിന്റെ പേര്. ടിപ്പുവിന്റെ ആയുധപ്പുരയും ഇവിടെയായിരുന്നു.ആദിവാസികളും ചെട്ടിമാരും കുറച്ച് ജൈനമത വിശ്വാസികളുമായിരുന്നു തുടക്കത്തിൽ. രണ്ടാംലോക മഹായുദ്ധത്തോട് കൂടി തിരുവിതാംകൂറിൽ നിന്നും മറ്റും സംഘടിത കുടിയേറ്റം നടന്നു.1947-48ൽ വയനാട് കോളണൈസേഷണൽ സ്കീമിന്റെ ഭാഗമായി വിമുക്തഭടന്മാരും ആശ്രിതരും ഇവിടെയെത്തി. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെയും പിന്നീട് കിടങ്ങനാട് പഞ്ചായത്തിന്റെയും ഭാഗമായിരുന്ന ഈ പ്രദേശത്തെ 1968ൽ സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്താക്കി സർക്കാർ പ്രഖ്യാപിച്ചു. 2015ൽ ഇത് മുനിസിപ്പാലിറ്റിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |