കൊല്ലം: ജനാധിപത്യ ഭരണസമിതിക്കുമേൽ അഡ്മിനിസ്ട്രേറ്ററും അഡ്വക്കേറ്റ് കമ്മിഷനും അവരോധിക്കപ്പെട്ടതോടെ, ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന ആചാരങ്ങൾ പലതും ലംഘിക്കപ്പെടുന്നു. ക്ഷേത്രത്തിൽ ഈമാസം 9ന് ആരംഭിക്കുന്ന സപ്താഹത്തിൽ യജ്ഞപ്രസാദം വേണ്ടെന്ന് ഹൈക്കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ നിർദ്ദേശിച്ചിരിക്കുകയാണ്. ഇത് വിശ്വാസത്തിനും ആരാധന ക്രമങ്ങൾക്കും നേരെയുള്ള കടന്നുകയറ്റമാണെന്ന ആരോപണവുമായി ഭക്തർ രംഗത്തെത്തിയിട്ടുണ്ട്.
എല്ലാവർഷവും ധനുമാസത്തിലാണ് ഓച്ചിറയിൽ സപ്താഹം നടക്കുന്നത്. പതിനായിരക്കണക്കിന് ഭക്തർ ഓരോ ദിവസവും എത്തുന്ന സപ്താഹം രാവിലെ 6.30ന് ഹരിനാമകീർത്തനത്തോടെ ആരംഭിച്ച് വൈകിട്ട് ദീപാരാധനയോടെയാണ് അവസാനിക്കുന്നത്. രാവിലെ എത്തുന്ന ഭക്തരിൽ ഭൂരിഭാഗവും വൈകിട്ടാണ് മടങ്ങുന്നത്. ക്ഷേത്രത്തിൽ എല്ലാ ദിവസവുമുള്ള കഞ്ഞിവീഴ്ത്തൽ സപ്താഹദിനങ്ങളിൽ കൂടുതൽ വിപുലമായി നടത്തും. ഉച്ചയ്ക്ക് സപ്താഹത്തിൽ പങ്കെടുന്നവർക്ക് യജ്ഞപ്രസാദമായി പ്രത്യേക ഭക്ഷണവും നൽകും. രാവിലെയുള്ള കഞ്ഞിയും ഉച്ചയ്ക്കുള്ള യജ്ഞപ്രസാദവും സപ്താഹത്തിന്റെ നിവേദ്യമെന്നാണ് സങ്കല്പം. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നിന്നു അന്നം കഴിക്കുന്നത് ഭക്തർ വലിയ പുണ്യമായാണ് കാണുന്നത്. ഈ നിവേദ്യത്തെ വെറും ഭക്ഷണം മാത്രമായി കണക്കാക്കിയാണ് അഡ്മിനിസ്ട്രേറ്റർ ഇത്തവണ ഇതു വേണ്ടെന്ന ഉത്തരവിട്ടിരിക്കുന്നത്.
സപ്താഹദിനങ്ങളിൽ യജ്ഞപ്രസാദം തയ്യാറാക്കുന്നതിനുള്ള ഭക്ഷ്യധാന്യങ്ങൾ ഭക്തർ തന്നെയാണ് സപ്താഹവേദിയിൽ കാണിക്കയായി സമർപ്പിക്കുന്നത്. ഇതിന്റെ ചെറിയൊരു ഭാഗം മാത്രമേ ആവശ്യമായി വരുകയുള്ളു. തങ്ങൾ നൽകുന്ന കാണിക്കയുടെ ഒരംശം പ്രസാദമായി തിരിച്ച് സ്വീകരിക്കണമെന്നും വിശ്വാസമുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവിലൂടെ ഈ വിശ്വാസങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയാണ്.
കൂച്ചുവിലങ്ങിൽ ഭരണസമിതി
ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങൾ ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാൻ ഭരണസമിതിക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകണമെന്ന ആവശ്യം ശക്തമാകുകയാണ്. എല്ലാ കാര്യങ്ങളും അഡ്മിനിസ്ട്രേറ്ററുടെ അനുമതിയോടെ മാത്രമേ ചെയ്യാനാവൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. 10,000 രൂപയ്ക്ക് മുകളിലുള്ള ചെലവുകൾക്കും അനുമതി വാങ്ങണം. എന്നാൽ അഡ്മിനിസ്ട്രേറ്റർ തങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ട് കാലങ്ങളായെന്ന് ക്ഷേത്രഭാരവാഹികൾ പറയുന്നു. സഹായി വഴിയോ, ഇ- മെയിൽ മുഖാന്തിരമോ ആണ് ആശയവിനിമയം നടക്കുന്നത്. വലിയ ഫയലുകളുമായി ഒരു ജീവനക്കാരൻ അഡ്മിനിസ്ട്രേറ്റുടെ എറണാകുളത്തുള്ള ഓഫീസിലേക്ക് നിരന്തരം സഞ്ചരിക്കേണ്ടി വരുന്നു. ഇത് ആരോഗ്യകരമായ മേൽനോട്ടമല്ലെന്ന് ക്ഷേത്രഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. അഡ്മിനിസ്ട്രേറ്രർ നേരിട്ട് സംസാരിക്കാൻ തയ്യാറായിരുന്നെങ്കിൽ, യജ്ഞപ്രസാദം വേണ്ടെന്ന് നിർദ്ദേശിച്ചപ്പോൾ അത് വിശ്വാസത്തിന്റെ ഭാഗമാണെന്ന് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്താമായിരുന്നുവെന്നും ഭാരവാഹികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |