തൃത്താല: എല്ലാവർക്കും ഭൂമി എല്ലാവർക്കും വീട് എന്നതാണ് സർക്കാർ നയമെന്നിരിക്കെത്തന്നെ റവന്യു വകുപ്പ് ലക്ഷ്യമിടുന്നത് എല്ലാവർക്കും വീട് എല്ലാവർക്കും ഭൂമി, ഭൂമിക്ക്‌രേഖ എല്ലാ പ്രവർത്തനങ്ങളും സ്മാർട്ട് എന്നുകൂടിയാണെന്നും റവന്യൂഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. തൃത്താല നിയോജകമണ്ഡലം പട്ടയമേള കൂറ്റനാട് കെ.എം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഭൂപരിഷ്‌ക്കരണ നയം നടപ്പാക്കി അൻപത് വർഷം പിന്നിടുകയാണ്. ഭൂമി കൈവശമുള്ളവർക്ക് ഭൂമികൊടുക്കുന്നതിനപ്പുറം ഭൂമി ഇല്ലാത്തവരെ കണ്ടെത്തി ഭൂമി നൽകാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിൽ 1,73,000 പട്ടയങ്ങൾ വിതരണം ചെയ്തു. സർക്കാർ അധികാരത്തിൽ വന്ന് നൂറുദിവസങ്ങൾക്കകം 13,353 പട്ടയങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിൽ തൃത്താലയിൽ വിതരണം ചെയ്തത് 340 പട്ടയങ്ങൾ ആണെങ്കിൽ കഴിഞ്ഞ നൂറ് ദിവസം കൊണ്ട് വിതരണം ചെയ്തത് 300 പട്ടയങ്ങളാണ്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് അർഹരായവർക്ക് പട്ടയം വിതരണം ചെയ്യും. 241കോളനി പട്ടയങ്ങളും 59 എസ്.ടി പട്ടയങ്ങളുമാണ് വിതരണം ചെയ്തതെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ലഭിച്ച 2225 അപേക്ഷകൾ പരിഗണിച്ച് സമയബന്ധിതമായി തീരുമാനം എടുക്കുമെന്നും അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുമെന്നും അദ്ധ്യക്ഷനായ നിയമസഭാ സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. പരിപാടിയിൽ ജില്ലാ കളക്ടർ മൃണ്മയിജോഷി, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന ചാലിശ്ശേരി, ഒറ്റപ്പാലം സബ് കളക്ടർ ശിഖ സുരേന്ദ്രൻ, പട്ടിത്തറ, ആനക്കര, കപ്പൂർ, പരതൂർ, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഡിജിറ്റൽ റീസർവേ നടപടി
അനധികൃതമായി ഭൂമി കൈവശം വെക്കുന്നവരിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്ക് സർക്കാർനേതൃത്വം നൽകുകയാണ്. അതിനായുള്ള ഡിജിറ്റൽ റീസർവേ നടപടികൾക്ക് സംസ്ഥാനം തുടക്കം കുറിക്കുകയാണ്. കേരളത്തിൽ 89 വില്ലേജുകളിലാണ് ഡിജിറ്റൽ റീ സർവ്വേ നടപടികൾ പൂർത്തിയായത്. ബാക്കി വില്ലേജുകളിൽ റീ സർവ്വേ നടപടികൾ പൂർത്തിയാക്കാൻ 807.39കോടി രൂപ റീബിൽഡ്‌കേരള ഇനേഷീറ്റിവിൽ ഉൾപ്പെടുത്തി സർക്കാർ അനുവദിച്ചിട്ടുണ്ട്.
200 വില്ലേജുകളിലെ ഡിജിറ്റൽ റീ സർവ്വെ നടപടികൾ മാർച്ചോടെ ആരംഭിക്കും. അതിന് മുന്നോടി ഡ്രോൺ സർവ്വെ ജനുവരി 17 മുതൽ തൃത്താല വില്ലേജിൽ നിന്നും ആരംഭിക്കും. കേരളത്തിലെ ഡിജിറ്റൽ റീ സർവ്വേ മാർച്ചിൽ ആരംഭിച്ച് നാലുവര്ഷങ്ങൾക്കകം 1550 വില്ലേജുകളിൽ റീ സർവ്വേ പൂർത്തിയാക്കാനാണ് ശ്രമം. മറ്റ് വകുപ്പുകൾക്ക് കൈമാറി ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം ഉൾപ്പെടെ കണ്ടെത്തി സമഗ്രമായ ഭൂ നയത്തിനാണ് റവന്യു വകുപ്പ് മുൻഗണന നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |