കൊച്ചി: തുടക്കം മുതൽ നിയമസഭാംഗങ്ങളെ വിശ്വാസത്തിലെടുത്താണ് സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടു പോയിട്ടുള്ളതെന്നും സർക്കാരിന് ആരിൽനിന്നും ഒന്നും മറയ്ക്കാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 'സിൽവർലൈൻ ജനസമക്ഷം' പരിപാടിയുടെ ഭാഗമായി എറണാകുളം ടി.ഡി.എം ഹാളിൽ പൗരപ്രമുഖരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരുഘട്ടം കഴിഞ്ഞപ്പോഴാണ് വലിയതോതിൽ എതിർപ്പുയർന്നത്. അതിനിടയാക്കിയ കാര്യങ്ങൾ മറ്റുപലതുമാണ്. അതിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല.
തുടക്കത്തിൽ തന്നെ ചർച്ചചെയ്തത് എം.എൽ.എമാരുമായിട്ടാണ്. പ്രധാനികളായ ചില എം.എൽ.എമാരും യു.ഡി.എഫ് നേതാക്കളും സംശയങ്ങൾ ഉന്നയിച്ചിരുന്നു. നിയമസഭയിൽ ബന്ധപ്പെട്ട കാര്യങ്ങൾ കക്ഷിനേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. പ്രതിപക്ഷ എം.എൽ.എമാർ അടിയന്തരപ്രമേയം കൊണ്ടുവരാനും തയ്യാറായിട്ടുണ്ട്. അവരുടെ ഒട്ടേറെ ചോദ്യങ്ങൾക്ക് അന്ന് മറുപടി പറഞ്ഞതാണ്. അന്നൊന്നും ഇത്തരത്തിലുള്ള എതിർപ്പു വന്നിട്ടില്ല.
തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ പുതിയ സാഹചര്യമായിരിക്കണം കടുത്ത എതിർപ്പിന് ഇടയാക്കിയത്. ഈ പദ്ധതി നാടിനാവശ്യമാണ്. ഇപ്പോഴിത് പറ്റില്ല എന്നാണെങ്കിൽ, പിന്നെ എപ്പോഴാണ് എന്നതും ആലോചിക്കണം.
ഒരുഘട്ടത്തിൽ നേടേണ്ട കാര്യങ്ങൾ നേടാതിരുന്ന് നാടിനെ പിറകോട്ട് നയിച്ചിട്ട് പിന്നീടൊരു ഘട്ടത്തിൽ മുന്നോട്ടു കൊണ്ടുവരിക എന്നു പറഞ്ഞാൽ നഷ്ടപ്പെട്ട കാലവും സമയവും വീണ്ടെടുക്കാനാവില്ല. അത്തരമൊരു ദുരവസ്ഥ കുഞ്ഞുങ്ങളോട് ചെയ്യുന്ന നീതികേടായി മാറും. പ്രകൃതിയെ മറന്നുകൊണ്ടുള്ള ഒരു വികസനവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. കെ-റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത്കുമാർ പദ്ധതി വിശദീകരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
സംശയങ്ങൾക്ക് മറുപടി
കുടിയൊഴിപ്പിക്കൽ: അലൈൻമെന്റിൽ 9,316 കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റേണ്ടിവരിക. അത് കുറയ്ക്കാനാകുമോ എന്ന് പഠനം നടത്തുന്നുണ്ട്.
പാരിസ്ഥിതികം: ലോകത്ത് ഏറ്രവും പരിസ്ഥിതി സൗഹൃദമായി കണക്കാക്കപ്പെടുന്ന വികസനമാണ് റെയിൽ ഗതാഗതം. സിൽവർലൈൻ പാത പരിസ്ഥിതിലോല പ്രദേശത്തിലൂടെയോ വന്യജീവി സങ്കേതങ്ങളിലൂടെയോ കടന്നുപോകുന്നില്ല. പദ്ധതികൊണ്ട് പരിസ്ഥിതിക്ക് യാതൊരു ദോഷവുമില്ല.
നദി, നെൽപ്പാടം, തണ്ണീർത്തടം: 88 കി.മി ഇത്തരം പ്രദേശങ്ങളിലൂടെ കടന്നുപോകുമെങ്കിലും നെൽകൃഷിയെ ബാധിക്കില്ല.
കാർബൺ ബഹിർഗമനം: 2025 ൽ പദ്ധതി പൂർത്തിയാകുമ്പോൾ കാർബൺ ബഹിർഗമനത്തിൽ 2.88 ലക്ഷം ടൺ നിർമ്മാർജനം ചെയ്യാൻ കഴിയും.
ഇന്ധനലാഭം: 500 കോടിയോളം രൂപയുടെ ഫോസിൽ ഇന്ധന ഉപയോഗം കുറയ്ക്കാം. അതിലൂടെ പ്രകൃതിക്ക് വലിയ നേട്ടമുണ്ടാകും. 100 ശതമാനം പുനരുപയോഗസാദ്ധ്യതയുള്ള ഇന്ധനമാകും ഉപയോഗിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |