കൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക പദ്ധതിയുടെ വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മുസിരിസ് വേവ്‌സ് 2022 എന്ന പേരിൽ വിവിധ വിനോദ സഞ്ചാര അനൗപചാരിക വിദ്യാഭ്യാസ പരിപാടികളുടെ ഉദ്ഘാടനം ജനുവരി 7ന് കോട്ടപ്പുറം മുസിരിസ് ആംഫി തീയേറ്ററിൽ മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
ജലാശയ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി സിയാലിന്റെ സൗരോർജ്ജ ബോട്ടും കെ.എസ്.ഐ.എൻ.സിയുടെ മൂന്ന് ബോട്ടുകളും നീറ്റിലിറക്കും. വിനോദ സഞ്ചാര മേഖലയിലുണ്ടായ ഉണർവിന്റെ പശ്ചാത്തലത്തിൽ സിയാൽ - മുസിരിസ് പൈതൃക പദ്ധതിയിലേക്ക് സംയുക്തമായി സർവ്വീസ് നടത്തുന്നതിനാണ് സൗരോർജ്ജ ബോട്ട് കൈമാറുന്നത്. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന സ്റ്റുഡന്റ്‌സ് ഹെറിറ്റേജ് വാക്കിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. സംസ്ഥാനതല പെൻസിൽ ചിത്രരചനാ മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നടക്കും. അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയാകും. ടൂറിസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോക്ടർ വി.വേണു മുഖ്യപ്രഭാഷണം നിർവഹിക്കും. കെ.എസ്.ഐ.എൻ.സി ബോട്ടിന്റെ കൈമാറ്റം കെ.എസ്.ഐ.എൻ.സി മാനേജിംഗ് ഡയറക്ടർ എൻ.പ്രശാന്ത് നിർവഹിക്കും. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ്, കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ, വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം നൗഷാദ്, മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ തുടങ്ങിയവർ പങ്കെടുക്കും.
സൗരോർജ്ജ ബോട്ടിൽ സഞ്ചരിക്കാനാകുക 24 പേർക്ക്.
12 എ.സി, 12 നോൺ എ.സി സീറ്റുകൾ
ബോട്ട് പ്രവർത്തിക്കുക 15 സോളാർ പാനലിൽ
ഒരു മണിക്കൂർ ചാർജ്ജ് ചെയ്താൽ അഞ്ച് മണിക്കൂർ വരെ യാത്ര ചെയ്യാം
3 ബോട്ടുകൾ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റേത്
അത്യാധുനിക സംവിധാനങ്ങളുള്ള 24 സീറ്റിന്റെ ആദ്യബോട്ട് മുസിരിസ് പൈതൃക പദ്ധതിക്ക്
മൂന്ന് ബോട്ടുകൾക്കുള്ള ചെലവ് 3.06 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |