തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പിൽ കെട്ടിക്കിടക്കുന്ന 15,000 ഫയലുകളിൽ 6000 എണ്ണം ഒരു മാസത്തിനകം തീർപ്പാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു. ബാക്കിയുള്ളവ സമയബന്ധിതമായി തീർപ്പാക്കണമെന്നും ഇന്നലെ ഡി.പി.ഐ ഓഫീസിൽ വിളിച്ചുചേർത്ത ജീവനക്കാരുടെ യോഗത്തിൽ മന്ത്രി വ്യക്തമാക്കി.
റിട്ടയർ ചെയ്ത ജീവനക്കാരുടെ 1,271 പെൻഷൻ ഫയലുകളിൽ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. അദ്ധ്യാപക പുനർവിന്യാസം, സംരക്ഷണം എന്നിവയുടെ 918 ഫയലുകൾ കെട്ടിക്കിടക്കുകയാണ്. അദ്ധ്യാപകരുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട 5,088 ഫയലുകളും തീർപ്പാകാനുണ്ട്.
സ്‌കൂളുകളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനും അദ്ധ്യാപകരുടെ കാര്യക്ഷമതവർദ്ധിപ്പിക്കുന്നതിനും ഡയറക്ടറേറ്റിന്റെ പ്രവർത്തനം സുപ്രധാനമാണ്. ഭരണതലത്തിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ തന്റെ ഓഫീസിന്റെ ഇടപെടലിലൂടെ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. വകുപ്പിന്റെ ഏകോപനം സംബന്ധിച്ച് അദ്ധ്യാപക - അനദ്ധ്യാപക ജീവനക്കാരുടെ സംഘടനകളുടെയും മാനേജ്‌മെന്റുകളുടെയും യോഗവും ചേർന്നു. ഫയൽ അദാലത്തുകൾ, ഫ്രണ്ട് ഓഫീസ് സംവിധാനം, ലാൻഡ്‌ഫോൺ സംവിധാനം എന്നിവ കാര്യക്ഷമമാക്കും. താഴേത്തട്ടിലെ ഓഫീസുകളിൽ അദാലത്തും മറ്റും നടത്തുന്ന ഉദ്യോഗസ്ഥർ കാര്യക്ഷമമായും അഴിമതിരഹിതമായും പ്രവർത്തിക്കണം. ഓഫീസുകളിലെ ഹാജർ സംബന്ധിച്ച പരിശോധന ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായി നിർവഹിക്കണം. 10 മുതൽ വൈകിട്ട് 5 വരെ ജീവനക്കാർ ജോലികൾ ശരിയായി നിർവഹിക്കുന്നുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |