കൊച്ചി: കെ-റെയിൽ (സിൽവർ ലൈൻ) പദ്ധതിയുടെ പ്രാഥമിക നടപടികൾ മാത്രമാണ് തുടങ്ങിയിട്ടുള്ളതെന്നും കേന്ദ്രസർക്കാരിന്റെയും റെയിൽവേ ബോർഡിന്റെയും അന്തിമാനുമതി ലഭിച്ചശേഷമേ ഭൂമി ഏറ്റെടുക്കൂവെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
പദ്ധതിയുടെ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. ഭൂമിയിൽ കല്ലിടുന്നത് ഇതിന്റെ ഭാഗമാണ്. സാമൂഹ്യാഘാത പഠനമുൾപ്പെടെ നടത്താൻ ഇത് അനിവാര്യമാണെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കേന്ദ്രസർക്കാരിന്റെയും റെയിൽവേ ബോർഡിന്റെയും അന്തിമാനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടു പോവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഉറപ്പു ലംഘിച്ചെന്നാരോപിച്ച് കോട്ടയം പെരുവ സ്വദേശി എം.ടി. തോമസ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
1961ലെ കേരള സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാണ് അതിർത്തി നിർണയം നടത്തുന്നതെന്നും ചീഫ് സെക്രട്ടറി വി.പി. ജോയി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തിനായുള്ള പ്രധാന പദ്ധതിയാണിത്. ഇത് നടപ്പാക്കണമെന്നാണ് സർക്കാരിന്റ നിലപാട്. പദ്ധതിക്ക് അനുമതി ലഭിക്കുമെന്ന് ഉറപ്പുണ്ട്. വലിയ പദ്ധതിയായതിനാൽ തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും വേണം. സാമൂഹികാഘാത പഠനത്തിനും അതിന്റെ റിപ്പോർട്ട് പരിശോധിക്കേണ്ട വിദഗ്ദ്ധസമിതിക്ക് രൂപം നൽകാനുമാണ് സർക്കാർ അനുമതി. ഇത്തരം നടപടികൾക്ക് റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കാൻ അനുമതി തേടി കെ-റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ എം.ഡി അപേക്ഷ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കാത്തിരിക്കുകയാണ്. പ്രാഥമിക നടപടികൾക്കായി എറണാകുളത്ത് സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടറെയും വിവിധ ജില്ലകളിലായി 11 തഹസിൽദാർമാരെയും നിയോഗിച്ചിട്ടുണ്ട്. പദ്ധതിയുടെ കല്ലുകൾ സ്ഥാപിക്കാനുള്ള ചുമലത ഇവർക്കാണ്. അനിൽ ജോസാണ് സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ. അന്തിമാനുമതി ലഭിച്ച ശേഷമേ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുനൽകുന്ന 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഉത്തരവിറക്കൂ. സാമൂഹികാഘാതപഠനവും വിദഗ്ദ്ധ സമിതി റിപ്പോർട്ടും പരിശോധിച്ചശേഷമായിരിക്കും ഈ നടപടി. പാരിസ്ഥിതികാഘാത പഠനത്തിന് ടെൻഡർ ക്ഷണിച്ചിരുന്നു. ഇതനുസരിച്ച് ഇ.ക്യൂ.എം.എസ്. ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഓഫർ സ്വീകരിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 1221 ഹെക്ടർ ഭൂമിയാണ് വേണ്ടത്. ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനത്തിന് ശേഷമേ വിശദമായ സർവേ സാദ്ധ്യമാകൂവെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |