കൊച്ചി: അഭിഭാഷകർക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് അപകീർത്തികരമായ വാർത്ത സംപ്രേഷണം ചെയ്തെന്നാരോപിച്ച് അഡ്വ. ആനയറ ഷാജി നൽകിയ മാനനഷ്ടക്കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി. പത്തനംതിട്ട സി.ജെ.എം കോടതിയിലെ മാനനഷ്ടക്കേസിലെ നടപടികൾക്കെതിരെ രാജീവ് ചന്ദ്രശേഖർ നൽകിയ ഹർജിയിൽ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. 2016 ഒക്ടോബർ 15 ന് ഏഷ്യാനെറ്റ് ന്യൂസിന്റെ 'ന്യൂസ് അവർ" പരിപാടിയിലെ ചില പരാമർശങ്ങൾക്കെതിരെയാണ് അഡ്വ. ആനയറ ഷാജി മാനനഷ്ടക്കേസ് നൽകിയത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമെന്ന നിലയിലാണ് രാജീവ് ചന്ദ്രശേഖറിനെ കേസിൽ പ്രതി ചേർത്തത്. 2013 മുതൽ ഏഷ്യാനെറ്റുമായി സഹകരിക്കുന്നില്ലെന്നും പരാതിക്കിടയായ സംഭവം നടക്കുമ്പോൾ ചാനലിന്റെ ഒരുപദവിയും താൻ വഹിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജീവ് ചന്ദ്രശേഖർ ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തിൽ ഏതെങ്കിലും തരത്തിൽ രാജീവ് ചന്ദ്രശേഖറിന് പങ്കുണ്ടെന്നു പരാതിയിൽ പറയുന്നില്ലെന്നും ഏതു തരത്തിലാണ് ഹർജിക്കാരന് സംഭവവുമായി ബന്ധമെന്ന് കേസിൽ പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിൾബെഞ്ച് നടപടികൾ റദ്ദാക്കിയത്. കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ തനിക്കെതിരെ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള കേസാണിതെന്നും സംസ്ഥാനത്തെ ഭരണകക്ഷി രാഷ്ട്രീയ പ്രേരിതമായി ഉയർത്തിയ ദുരാരോപണമാണിതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |