കോട്ടയം : നഴ്‌സിന്റെ വേഷത്തിലെത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പ്രസവ വാർഡിൽ നിന്ന് ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ ഒരു മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. കളമശേരിയിൽ വാടകയ്ക്കു താമസിക്കുന്ന തിരുവല്ല സ്വദേശിയായ നീതു (33) ആണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയോടെ പ്രസവിച്ച വണ്ടിപ്പെരിയാർ സ്വദേശിനി അശ്വതിയുടെ കുഞ്ഞിനെയാണ് കവർന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം.
മഞ്ഞനിറമുള്ളതിനാൽ അടിയന്തരമായി ഡോക്ടറെ കാണിക്കണമെന്ന് മാതാവിനെ തെറ്റിദ്ധരിപ്പിച്ചാണ് കുഞ്ഞിനെ എടുത്തുകൊണ്ടുപോയത്. കുട്ടിയുമായി പോയ നഴ്‌സിനെ അരമണിക്കൂർ കഴിഞ്ഞിട്ടും കാണാതെ വന്നതോടെ അശ്വതി നഴ്‌സിംഗ് വിഭാഗത്തിൽ അന്വേഷിച്ചെത്തി. തങ്ങളാരും കുട്ടിയെ എടുത്തിട്ടില്ലെന്ന് അവർ പറഞ്ഞതോടെ ബഹളമായി. അതിനിടെ നീതു മൂന്നു ദിവസമായി താമസിക്കുന്ന ഫ്ലോറൽ പാർക്ക് ഹോട്ടലിൽ കുഞ്ഞുമായെത്തിയിരുന്നു. മാനേജർ സാബുവിനോട് കുഞ്ഞിനെ വിദഗ്ദ്ധ ചികിത്സയ്ക്ക് അമൃത ആശുപത്രിയിൽ കൊണ്ടുപോകാൻ ടാക്‌സി വേണമെന്ന് പറഞ്ഞു. മെഡിക്കൽ കോളേജിന് മുന്നിലെ സ്റ്റാൻഡിൽ നിന്ന് മാനേജർ ടാക്‌സി വിളിച്ചുവരുത്തി. അതിന്റെ ഡ്രൈവർ അലക്‌സ് സെബാസ്റ്റ്യൻ കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞിരുന്നതിനാൽ, സംശയം തോന്നി മാനേജരെയും ഗാന്ധിനഗർ എസ്.ഐയെയും ഫോണിൽ വിളിച്ചു. പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെ സി.സി.ടി.വിയിൽ റോസ് നിറത്തിലുള്ള ചുരിദാർ ധരിച്ച യുവതി കുട്ടിയുമായി പോകുന്നത് പതിഞ്ഞിരുന്നു. യുവതിക്കൊപ്പം ആറ് വയസുള്ള ആൺകുട്ടിയുമുണ്ടായിരുന്നു. യുവതിയെ കസ്റ്റഡിയിലെടുത്ത പൊലീസ്
നവജാത ശിശുവിനെ അമ്മയുടെ അടുത്തെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിലാക്കിയ കുട്ടി സുഖമായിരിക്കുന്നു.
റാക്കറ്റ് ബന്ധമില്ല, സാമ്പത്തിക ബാദ്ധ്യതയുണ്ട്
കുട്ടികളെ തട്ടിയെടുക്കുന്ന റാക്കറ്റിലെ കണ്ണിയാണോ നീതുവെന്ന് സംശയിക്കുന്നതായി സ്ഥലത്തെത്തിയ മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. രണ്ടു മൂന്നു ദിവസമായി യുവതി ആശുപത്രി പരിസരത്ത് കറങ്ങിനടക്കുകയായിരുന്നുവെന്ന് രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാരും പറഞ്ഞു. പ്രതിയുടെ വ്യക്തിപരമായ ആവശ്യത്തിനും സാമ്പത്തിക ബാദ്ധ്യത തീർക്കുന്നതിനുമായാണ് പ്രതി കുഞ്ഞിനെ കവർന്നതെന്നാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ അറിയിച്ചത്. മറ്റാരുടെയെങ്കിലും ഒത്താശ നീതുവിനുള്ളതായി കരുതുന്നില്ല. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന റാക്കറ്റ് സംഘവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. ജനുവരി നാലിന് കോട്ടയത്ത് എത്തി ഹോട്ടലിൽ മുറിയെടുത്ത് താമസം തുടങ്ങി. ഇവർ ആദ്യമായാണ് ഇത്തരം കൃത്യം ചെയ്യുന്നതെന്നാണ് മൊഴി. നീതുവിനൊപ്പമുള്ളത് സ്വന്തം കുട്ടിയാണ്. കൂടുതൽ ചോദ്യം ചെയ്യും. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഡോക്ടറുടെ വേഷത്തിൽ!
മെഡിക്കൽ കോളേജാശുപത്രിക്ക് സമീപമുള്ള ഡെന്റൽ കോളേജിൽ മൂന്നു മാസം മുമ്പ് ഡോക്ടറുടെ വേഷം ധരിച്ചെത്തിയ നീതുവിനെ പിടികൂടി താക്കീതു ചെയ്തുവിട്ടിരുന്നതായി ആർ.എം.ഒ പറഞ്ഞു. അത് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ജില്ലാ പൊലീസ് ചീഫ് അറിയിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലെ സുരക്ഷാ സംവിധാനത്തിലെ പാളിച്ചയാണ് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |