തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ തുടരണമെങ്കിൽ, രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാവില്ലെന്ന ഉറപ്പ് ലഭിക്കണമെന്ന് ഗവർണർ ആവർത്തിക്കുമ്പോഴും സർക്കാർ കേട്ടഭാവം നടിക്കാത്തത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു. ഒരുമാസമായി 13 സർവകലാശാലകൾക്ക് നാഥനില്ലാത്ത സ്ഥിതിയാണ്. ഫയലുകളൊന്നും രാജ്ഭവൻ സ്വീകരിക്കുന്നില്ല. മുഖ്യമന്ത്രിയോ മന്ത്രിമാരോ ഗവർണറെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുമില്ല. പ്രതിപക്ഷമാവട്ടെ, ഗവർണർ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകൾക്ക് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെടാതെ ഗവർണറുടെ രാജി തേടുകയാണ്.
അടിയന്തര തീരുമാനമെടുക്കാൻ സർവകലാശാലകൾ അയയ്ക്കുന്ന ഫയലുകൾ രാജ്ഭവൻ, സെക്രട്ടേറിയറ്റിലേക്ക് അയച്ചെങ്കിലും അവ തീരുമാനമെടുക്കാനാവാതെ കെട്ടിവച്ചിരിക്കുകയാണ്. ചാൻസലർ എടുക്കേണ്ട തീരുമാനങ്ങൾ മുഖ്യമന്ത്രിക്കോ വകുപ്പ് മന്ത്രിക്കോ എടുക്കാനാവില്ല. ഇനി ഫയലുകൾ അയയ്ക്കേണ്ടെന്നാണ് സർക്കാർ നിർദ്ദേശം.
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഹാജരാക്കി, തന്നെ സമ്മർദ്ദത്തിലാക്കി കണ്ണൂർ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ ഉത്തരവിറക്കിച്ചെന്ന് ഗവർണർ ആരോപിച്ചിരുന്നു. പുനർനിയമനത്തിന് സർവകലാശാലാ നിയമത്തിൽ വകുപ്പുണ്ടെങ്കിലും നിയമിക്കപ്പെടുമ്പോൾ 60 വയസ് കഴിയാൻ പാടില്ല. യു.ജി.സി മാനദണ്ഡത്തിൽ പ്രായപരിധി പറയുന്നില്ല. പുനർനിയമനത്തിന് അതിൽ വ്യവസ്ഥയുമില്ല. രണ്ടിലും വി.സി നിയമനം സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന പാനലിൽ നിന്നായിരിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.സിയുടെ പുനർനിയമനം നിയമവിരുദ്ധമാണെന്ന് ഗവർണർ ആവർത്തിച്ചെങ്കിലും വി.സിയെ രാജിവയ്പ്പിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
ഓർഡിനൻസിലൂടെ സ്ഥാപിച്ച ശ്രീനാരായാണ ഓപ്പൺ സർവകലാശാലയിൽ അദ്ധ്യാപകനിയമനങ്ങൾ നടത്താത്തതിനാൽ രണ്ടാംവർഷവും കോഴ്സ് തുടങ്ങാനാവുന്നില്ലെന്നും താൻ പലവട്ടം കത്തെഴുതിയിട്ടും വി.സിയുടെ ശമ്പളം നിശ്ചയിച്ചില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയില്ല. സംസ്കൃത കലാശാല വി.സി നിയമനത്തിന് സർക്കാർ ഒറ്റപ്പേര് നൽകിയത് ഗവർണർ മടക്കിയിരുന്നു. വീണ്ടും സെർച്ച് കമ്മിറ്റിയുണ്ടാക്കി, മൂന്നുപേരടങ്ങിയ പാനൽ നൽകാൻ നിർദ്ദേശിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ചാൻസലർ അയയ്ക്കുന്ന കത്തുകൾക്ക് ഉന്നതവിദ്യാഭ്യാസവകുപ്പ് പരിഗണന നൽകുന്നില്ലെന്ന പരാതിയും അവഗണിച്ചു.
കേസുകൾ നിർണായകം, കണ്ണൂർ അപ്പീൽ 12ന്
കണ്ണൂർ വി.സി പുനർനിയമനക്കേസിലെ അപ്പീൽ ഹൈക്കോടതി 12ന് പരിഗണിക്കുന്നുണ്ട്. കോടതി നിലപാടറിഞ്ഞശേഷം തുടർനടപടിയാവാമെന്നാണ് സർക്കാർ പറയുന്നത്. ഹൈക്കോടതിയുടെ നോട്ടീസ് ഗവർണർ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കയച്ചിട്ടുണ്ട്. എന്നാൽ നോട്ടീസിന് മറുപടി നൽകാൻ സർക്കാരിന് കഴിയില്ല.
# കണ്ണൂർ സർവകലാശാലാ ബോർഡ് ഒഫ് സ്റ്റഡീസ് കേസിൽ കഴിഞ്ഞയാഴ്ച പ്രത്യേക അഭിഭാഷകൻ മുഖേന ഗവർണർ സത്യവാങ്മൂലം നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് നിയമനം ചട്ടവിരുദ്ധമാണെന്ന് കോടതി പറഞ്ഞത്. കണ്ണൂർ വി.സി കേസിലും അഭിഭാഷകനെ നിയോഗിച്ചേക്കാം.
#തന്നെ നിയമപ്രകാരം പ്രവർത്തിക്കാൻ വിടാതെ സമ്മർദ്ദത്തിലാക്കിയെന്ന് സത്യവാങ്മൂലം നൽകിയാൽ സർക്കാർ വെട്ടിലാവും. സമ്മർദ്ദത്തിലാക്കി നിയമവിരുദ്ധ ഉത്തരവിറക്കിച്ചതാണെന്ന് ഗവർണർ മുഖ്യമന്ത്രിക്കെഴുതിയ കത്ത് തെളിവായി കോടതിയിലെത്തും.
#പുനർനിയമനം ലഭിച്ച ഡോ. ഗോപിനാഥ് രവീന്ദ്രന് സർവകലാശാലാനിയമപ്രകാരം പ്രായപരിധി കഴിഞ്ഞെന്ന് വാദിഭാഗത്തിന് തെളിയിക്കാനായാൽ അദ്ദേഹത്തിന് പുറത്തുപോകേണ്ടിവരും. സർക്കാരിന്റെയോ സർവകലാശാലയുടെയോ നിലപാടല്ല, നിയമന അധികാരിയായ ചാൻസലറുടെ നിലപാടറിയണമെന്നാണ് ഹൈക്കോടതി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |