ന്യൂയോർക്ക്: വെള്ളക്കാരനായ പൊലീസുകാരന്റെ മർദ്ദനത്തെ തുടർന്ന് ശ്വാസം മുട്ടി മരിച്ച ആഫ്രോ അമേരിക്കൻ വംശജൻ ജോർജ് ഫ്‌ളോയിഡിന്റെ കുടുംബത്തിന് നേരെ ആക്രമണം. ജനുവരി 1 ന് പ്രാദേശിക സമയം പുലർച്ചെ മൂന്നിനായിരുന്നു സംഭവം. സൗത്ത് ഹൂസ്റ്റണിലെ അപാർട്ട്‌മെന്റിൽ മുകളിലെ നിലയിൽ അതിക്രമിച്ച് കയറിയ അക്രമിയുടെ വെടിവയ്പ്പിൽ ഫ്ലോയിഡിന്റെ അടുത്ത ബന്ധുവായ നാലുവയസുകാരി അരിയാന ഡെലന് പരിക്കേറ്റു. സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ശ്വസകോശത്തിനും കരളിനും ശസ്ത്രക്രിയ നടത്തി. മൂന്ന് വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട്. നിലവിൽ പെൺകുട്ടി അപകടനില തരണം ചെയ്തതായി കുടുംബാംഗങ്ങൾ അറിയിച്ചു. ആക്രമണം ആസൂത്രിതമാണെന്നും സംഭവം അന്വേഷിക്കുന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും അരിയാനയുടെ പിതാവ് ആരോപിച്ചു. വെളുപ്പിന് മൂന്നുമണിക്ക് സംഭവം നടന്നിട്ടും ഏഴുമണി വരെ പൊലീസ് അവിടെ എത്തിയില്ലെന്ന് കുടുംബാംഗങ്ങൾ പരാതിപ്പെട്ടു. അതേ സമയം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി ഹൂസ്റ്റൺ പൊലീസ് അറിയിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്ന കുടുംബാംഗങ്ങളുടെ ആരോപണത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് ഹൂസ്റ്റൺ പൊലീസ് മേധാവി കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. അമേരിക്കയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു ജോർജ് ഫ്ലോയിഡിന്റേത്. 2020 മേയിൽ കഴുത്തിൽ കാൽമുട്ട് അമർത്തിയാണ് മിനിയപൊളിസ് പൊലീസ് ഓഫീസർ ഡെറിക് ഷോവിൻ ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ബ്ലാക്ക് ലൈവ്സ് മാറ്റർ മുദ്രാവാക്യവുമായി നാലുവയസുകാരി അരിയാന ഉൾപ്പെടെ ഫ്‌ളോയിഡിന്റെ കുടുംബം നീതിക്കായി തെരുവിൽ ഇറങ്ങിയിരുന്നു. ആഗോള ശ്രദ്ധ പിടിച്ചു പറ്റിയ ഈ പ്രക്ഷോഭത്തിന് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങൾ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |