ഗീതി സംഗീതയിൽനിന്ന് പെങ്ങൾ തങ്കയിലേക്കുള്ള ദൂരം രണ്ടു വർഷമാണ്. പെങ്ങൾ തങ്കയെ കാണാനുള്ള ഗീതി സംഗീതയുടെ കാത്തിരിപ്പായിരുന്നു അത്. ആരാണ് പെങ്ങൾതങ്ക എന്നു ചോദിച്ചാൽ മന്ത്രവാദിനി, അന്യഗ്രഹജീവികളുമായി നേരിട്ട് സംവദിക്കാൻ ശക്തിയുള്ളവൾ എന്നൊക്കെ വിളിക്കുമ്പോൾത്തന്നെ വന്യതയും ദുരൂഹതയും നിറഞ്ഞ മനുഷ്യർക്കിടയിൽ അതിഗൂഢമായി നിൽക്കുന്ന ആ കഥാപാത്രം കൂടി അപ്പോൾ മുന്നിൽ തെളിയും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളി ഒാരോ കാഴ്ചയിലും ചുരുളിക്കുള്ളിൽ പ്രേക്ഷകൻ ചുറ്റികൊണ്ടിരിക്കുന്നു.ഒപ്പം ആ കഥാപാത്രങ്ങളും.പെങ്ങൾ തങ്കയുടെ വിശേഷങ്ങളിൽ ഗീതി സംഗീത.
ലോക് ഡൗൺ മുതൽ നല്ല കാത്തിരിപ്പ്
ചുരുളിയുടെ ട്രെയിലർ ലോക് ഡൗൺ കാലത്ത് പുറത്തുവന്നപ്പോൾ മുതൽ എന്റെ ശബ്ദം ചർച്ച ചെയ്യപ്പെട്ടു. അത് വലിയ ഉൗർജ്ജം തന്നു. ഏറെ സന്തോഷവും. ആസന്തോഷത്തിൽ ഞാൻ കരഞ്ഞു. സിനിമ ഒന്നുമില്ലാതെ മുന്നിൽ അനിശ്ചിതത്വം നേരിടുമ്പോഴാണ് ട്രെയിലർ വരുന്നത്. എന്നാൽ സിനിമയിൽ എന്റെ അലർച്ച ആവശ്യപ്പെട്ടിരുന്നില്ല. അതു എങ്ങനെയോ സംഭവിക്കുകയായിരുന്നു.എങ്ങനെ സംഭവിച്ചുവെന്ന് ഇപ്പോഴും അറിയില്ല. പെങ്ങൾ തങ്കയെ കാണാൻ രണ്ടു വർഷത്തെ കാത്തിരിപ്പുണ്ട്. ട്രെയിലർ തന്ന ആവേശത്തിൽ മുന്നോട്ടുപോവുമ്പോഴാണ് ഹോം സിനിമയുടെ ഭാഗമാകുന്നത്.
വിനോയ് തോമസിന്റെ കളിഗെമിനാറിലെ കുറ്റവാളികൾ എന്ന കഥ നേരത്തേ വായിച്ചിരുന്നതാണ്. അതിനാൽ കഥാപാത്രത്തെക്കുറിച്ച് ഏകദേശം ധാരണ ഉണ്ടായിരുന്നു. പെങ്ങൾ തങ്കയാകാൻ തയാറെടുപ്പ് ആവശ്യമായിരുന്നു. തടി കൂട്ടണം. ത്രഡും വാക്സും ചെയ്യരുതെന്ന് അറിയിച്ചു. കാടിനുള്ളിൽ ജീവിക്കുന്ന കഥാപാത്രമാണെന്ന് ലിജോ സർ ഒാർമപ്പെടുത്തി. സെറ്റിൽ ചെന്നപ്പോൾ എനിക്ക് വേണ്ടത് ലൗഡ് പെർഫോമൻസാണെന്ന് ലിജോ സർ പറഞ്ഞു. ആവശ്യമുള്ളത് നമ്മളെ കൊണ്ട് ചെയ്യിക്കാൻ അദ്ദേഹത്തിന് അറിയാം . ലിജോ സർ എന്ന പ്രതിഭാധനനായ സംവിധായകന്റെ സിനിമയിൽ ഇത്രയും ശക്തമായ കഥാപാത്രം ചെയ്യാൻ അന്ന് താരതമ്യേന പുതുമുഖമായ എന്നെ തിരഞ്ഞെടുത്തതിൽ നന്ദിയുണ്ട്.എന്നെ വിശ്വസിച്ച് ആ കഥാപാത്രത്തെ ഏൽപ്പിക്കുകയായിരുന്നു. കഴിയുംവിധം നന്നാക്കാൻ ശ്രമിച്ചു. ഗംഭീരമാക്കാൻ ആത്മാർത്ഥമായ ശ്രമം നടത്തി.
തുറമുഖം മുതൽ നല്ല സമയം
തുറമുഖം നാടകം മുതൽ എന്റെ നല്ല സമയം ആരംഭിച്ചതാണ്. അതിനുശേഷമാണ് ലാൽജോസ് സാറിന്റെ 41 ഉം ലിജോ സാറിന്റെ ചുരുളിയും സംഭവിക്കുന്നത്. നാടകത്തിൽ ഞാനായിരുന്നു മുഖ്യവേഷം ചെയ്തതത്. സിനിമയിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൂർണിമ ഇന്ദ്രജിത്താണ്. ഞാൻ പൂർണിമയോടൊപ്പം ഐഷുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൂന്നു കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കഥാപാത്രം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ. നാടകത്തിൽ അഭിനയിച്ച എല്ലാവരും തുറമുഖം സിനിമയിലുണ്ട്. ഞങ്ങൾ എല്ലാവരും ഏറെ സന്തോഷത്തിലും പ്രതീക്ഷയിലും.നാടകത്തിന്റെ വഴിയിൽ നിന്നു വരുന്നു എന്ന വിലാസം സിനിമയിൽ ഉള്ളവർക്ക് അറിയാം. എന്നാൽ പെങ്ങള് തങ്കം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞു. തിരിച്ചറിയാൻ തുടങ്ങി. എല്ലാം എറെ സന്തോഷം തരുന്നു.
പെങ്ങൾ തങ്ക മുതൽ നല്ല വേഷം
ചുരുളിക്കു ശേഷം നിരവധി സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു. ആ സിനിമകളിൽ എല്ലാം വ്യത്യസ്തത കഥാപാത്രങ്ങൾ തന്നെ ലഭിക്കുകയും ചെയ്തു. രാജീവ് രവി സാറിന്റെ തുറമുഖം,ശരത് മേനോന്റെ ഷെയ് ൻനിഗം ചിത്രം വെയിൽ, സിദ്ധാർത്ഥ് ഭരതന്റെ ചതുരം, മിഥുൻ മാനുവൽ തോമസ് ചിത്രം, പ്രിയദർശൻ സാർ എം.ടി സാറിന്റെ തിരക്കഥയിൽ ഒരുക്കുന്ന ശിലാലിഖിതങ്ങൾ, വി.കെ.പിയുടെ ഒരുത്തീ, അമ്പിളി എസ്. രംഗന്റെ ഇടി മഴ കാറ്റിൽ ചെമ്പൻ ചേട്ടന്റെ ഭാര്യവേഷമാണ്. ക്യൂബൻ കോളനിയാണ് ഗീതി സംഗീതയുടെ ആദ്യ സിനിമ.വില്ലത്തി വേഷം. ലൂക്ക, കോഴിപ്പോര്, സത്യം പറഞ്ഞാ വിശ്വസിക്കുമോ തുടങ്ങിയ സിനിമകളിലും പ്രേക്ഷകർ ഈ മുഖം കണ്ടു. പാലക്കാടാണ് നാട്. മോഹനൻനായരുടെയും പ്രേമയുടെയും മകളായ സംഗീത അധ്യാപകൻ സജീവ് നൽകിയ പേരും ചേർത്താണ് ഗീതി സംഗീതയാകുന്നത്.അഞ്ചു വർഷം മുൻപ് സിനിമ കൊച്ചിയിലേക്ക് ഗീതിയെ പറിച്ചുനടുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |