മാഹി: ജനുവരി ഏഴിനകം പുതുച്ചേരി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്തിരിക്കണമെന്ന സർക്കാർ നിർദ്ദേശം പരസ്യമായി തള്ളി രണ്ട് ഡോക്ടർമാർ. മാഹി രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളേജിലെ ഡോക്ടർമാരായ രാജ്കുമാർ, രമ്യ കൃഷ്ണൻ എന്നിവരാണ് സർക്കാരിന്റെ വാക്സിൻ പോളിസിയെ തന്നെ ആക്ഷേപിക്കുന്ന തരത്തിൽ പ്രതികരിച്ചത്.
വാക്സിൻ എടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥർ നിർബന്ധിത അവധിയിൽ പോകണമെന്ന നിർദ്ദേശവും ഇവർ അനുസരിച്ചില്ല.
ഡ്യൂട്ടി ചെയ്യാനെത്തിയ ഇവരോട് കോളേജ് പ്രിൻസിപ്പൽ അവധിയിൽ പോകാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതെ ഇരുവരും തങ്ങളുടെ ഡിപ്പാർട്ട്‌മെന്റുകളിൽ പോയി ഇരുന്നു. ഇതേത്തുടർന്ന് പ്രിൻസിപ്പൽ വിവരം മാഹി അഡ്മിനിസ്‌ട്രേറ്റർ ഉൾപ്പടെയുള്ള ഉന്നത അധികാരികളെ അറിയിച്ചു. പിന്നാലെ പൊലീസ് മെഡിക്കൽ കോളേജിലെത്തിയെങ്കിലും ഡോക്ടർമാരെ നീക്കാൻ തയ്യാറായില്ല. മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് പൊലീസ് നടപടി സ്വീകരിക്കാത്തിരുന്നതെന്നാണ് വിവരം.
സർക്കാർ ഉത്തരവ് കോളേജ് പ്രിൻസിപ്പാൾ രണ്ടു ദിവസം മുമ്പുതന്നെ മുഴുവൻ ജീവനക്കാരെയും അറിയിച്ചിരുന്നു.
കൊവിഡ് ഡ്യൂട്ടിയുമെടുത്തില്ല
ആരോഗ്യമേഖലയിലെ മുഴുവൻ ജീവനക്കാരും രാപകലില്ലാതെ കൊവിഡ് ഡ്യൂട്ടി ചെയ്ത സമയത്തും ഈ രണ്ട് ഡോക്ടർമാരും കൊവിഡ് ഡ്യൂട്ടി ചെയ്യാതെ മാറിനില്ക്കുകയായിരുന്നു. ഇത് അന്ന് കടുത്ത വിമർശനത്തിന് വിധേയമായതാണ്. ഡോക്ടർമാരുടെ നിസഹകരണത്തിനെതിരെ വകുപ്പുതല നടപടികൾ നടന്നുവരികയുമാണ്. ഇതിനിടെ വാക്സിൻ എടുക്കാതിരുന്ന മാഹിയിലെ എട്ടോളം ഉദ്യോഗസ്ഥർ സ്വമേധയാ അവധിയിൽ പോയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |