SignIn
Kerala Kaumudi Online
Saturday, 20 April 2024 4.14 AM IST

കപ്പിത്താൻ തപ്പിയെടുത്ത ജയം

india-cricket

ക്യാപ്ടൻ ഡീൻ എൽഗാറിന്റെ പോരാട്ടമികവിൽ വാണ്ടററേഴ്സിലെ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ വിജയം.

മൂന്നുവർഷം മുമ്പ് വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യ അട്ടിമറി വിജയം നേടി ചരിത്രം സൃഷ്ടിച്ചിരുന്ന ജോഹന്നാസ് ബർഗിലെ വാണ്ടററേഴ്സ് സ്റ്റേഡിയത്തിൽ ഇക്കുറി ഇന്ത്യയ്ക്ക് അടിതെറ്റി. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റിൽ 113 റൺസിന് വിജയം നേടിയിരുന്ന ഇന്ത്യ പരമ്പര വിജയമെന്ന സ്വപ്നവുമായാണ് വാണ്ടററേഴ്സിലേക്ക് വണ്ടി കയറിയത്. എന്നാൽ ആദ്യ ടെസ്റ്റിലെ പരാജയം നൽകിയ മുറിവിന്റെ വേദനയിൽ നിന്ന് ദക്ഷിണാഫ്രിക്ക ഉയിർത്തെണീക്കുന്നതിനാണ് വാണ്ടററേഴ്സ് സാക്ഷ്യം വഹിച്ചത്.നായകൻ ഡീൻ എൽഗാർ മുന്നിൽനിന്ന് നയിച്ച പോരാട്ടത്തിലൂടെയാണ് പരമ്പര സമനിലയിലാക്കാൻ ആതിഥേയർക്ക് സാധിച്ചത്. മറുവശത്ത് അപ്രതീക്ഷിതമായെങ്കിലും നായക പദവി ഏറ്റെടുക്കേണ്ടിവന്ന കെ.എൽ രാഹുലും ആദ്യ ഇന്നിംഗ്സിലെ അർദ്ധസെഞ്ച്വറിയുമായി കപ്പിത്താന്റെ കളി കാഴ്ചവച്ചു. ആദ്യ ഇന്നിംഗ്സിൽ ഏഴുവിക്കറ്റ് വീഴ്ത്തിയ ശാർദ്ദൂൽ താക്കൂറിന്റെ വീര്യവും ഫോമിലേക്ക് തിരികെയെത്തുന്നതിന്റെ സൂചനകൾ നൽകിയ രഹാനെയുടെയും പുജാരയുടെയും കൂട്ടുകെട്ടും ഇന്ത്യയ്ക്ക് തോൽവിയിലും ആശ്വാസം പകരുന്നു.

മൂന്നുവർഷം മുമ്പ് ഇതേവേദിയിൽ ചേസിംഗിൽ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് നാലാം ദിവസത്തെ മഴയും പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ എൽഗാറിന്റെ നിശ്ചയ ദാർഢ്യത്തിന് മുന്നിൽ ഇന്ത്യൻ ബൗളർമാരെല്ലാം നിഷ്പ്രഭമാവുകയായിരുന്നു.അർഹിച്ചിരുന്ന സെഞ്ച്വറിയിലെത്താൻ കഴിഞ്ഞില്ലെങ്കിലും എൽഗാറിന്റെ ഇന്നിംഗ്സിന് വില അമൂല്യമായിരുന്നു. അതിനാലാണ് 28 റൺസ് ആദ്യ ഇന്നിംഗ്സിലും പുറത്താകാതെ 96 റൺസ് രണ്ടാം ഇന്നിംഗ്സിലും നേടിയ എൽഗാറിനെത്തേടി മാൻ ഒഫ് ദ മാച്ച് പുരസ്കാരമെത്തിയത്.

കളി തുടങ്ങും മുന്നേ വിരാടിന്റെ പരിക്കിന്റെ രൂപത്തിൽ ഇന്ത്യയെത്തേടിയെത്തിയ പ്രഹരം വലിയ നഷ്ടമാണുണ്ടാക്കിയത്. ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് പലരും അഭിപ്രായമുയർത്തുന്നതിടെയാണ് പുജാരയും രഹാനെയും രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയത്. ഇരുവരുടെയും അവസാന ചാൻസ് എന്നൊക്കെ വിശേഷണങ്ങൾ ഉയർന്നെങ്കിലും പരിചയ സമ്പത്തിന്റെ വില എന്തെന്ന് അർദ്ധസെഞ്ച്വറികളിലൂടെ അവർ തെളിയിച്ചു തന്നു. കുറഞ്ഞപക്ഷം സ്ഥിരം അനാവശ്യഷോട്ടിലൂടെ പുറത്താകുന്ന റിഷഭ് പന്തിനെപ്പോലുള്ള യുവതാരങ്ങളുടെ ഉത്തരവാദിത്വരാഹിത്യം ഇരുവരും കാട്ടാറില്ല. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും അത് ടീമിനെ വിജയത്തിലെത്തിച്ചില്ലെന്ന സങ്കടം ശാർദ്ദൂൽ താക്കൂറിന് ബാക്കിയാവുന്നു. പരമ്പരയിൽ ഒരു മത്സരം കൂടിയുള്ളതിനാൽ വിജയച്ചിരിമായി മടങ്ങാൻ ഇന്ത്യയ്ക്ക് അവസരമുണ്ട്. വാണ്ടററേഴ്സിലെ വേദന കേപ്ടൗണിലെ സന്തോഷമായി മാറാൻ വിരാടിന്റെ തിരിച്ചുവരവും സഹായകമാവും.

സ്കോർ കാർഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 202

രാഹുൽ 50,അശ്വിൻ 46

ജാൻസൺ 4/31,റബാദ 3/64, ഒളിവിയർ 3/64

ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് 229

കീഗൻ പീറ്റേഴ്സൺ 62, ടെംപ ബൗമ 51

ശാർദ്ദൂൽ താക്കൂർ 7/61

ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 266

രഹാനെ58, പുജാര 53,വിഹാരി 40*

എൻഗിഡി 3/43, ജാൻസൺ 3/67, റബാദ 3/77

ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് 243/3

എൽഗാർ 96*,വാൻ ഡെ ഡസൻ 40, കീഗൻ 28

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIA CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.