കൂത്തുപറമ്പ്:1977 മാർച്ച് 30ന് സംസ്ഥാന നിയമസഭയെ പ്രക്ഷുബ്ധമാക്കി ചോരപുരണ്ട ഷർട്ടും ഉയർത്തിപ്പിടിച്ചുള്ള പിണറായി വിജയന്റെ പ്രസിദ്ധമായ പ്രസംഗത്തിന് ആധാരമായ ക്രൂരമർദ്ദനം നടന്ന കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്റെ ലോക്കപ്പ് മുറി പുതിയ രൂപത്തിലേക്ക്. പുതുതായി നിർമ്മിക്കുന്ന കൂത്തുപറമ്പ് സബ് ജയിലിനോടനുബന്ധിച്ച് തടവുകാർക്കുള്ള സെല്ലായാണ് രൂപമാറ്റം.
ഏതാനും വർഷം മുമ്പ് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിച്ചതോടെയാണ് ഈ കെട്ടിടം ഉപയോഗശൂന്യമായത്. ബ്രിട്ടീഷുകാർ നിർമ്മിച്ച പഴയ ജയിൽ മുറികളും പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടവും ഉപയോഗപ്പെടുത്തിയാണ് പുതിയ സബ്ബ് ജയിൽ നിർമ്മിക്കുന്നത്. തന്റെ ചോര വീണ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള സബ് ജയിൽ നിർമ്മിക്കാൻ തീരുമാനമെടുത്തതും തറക്കല്ലിട്ടതും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. തനിക്ക് ഏറ്റ മർദ്ദനത്തിന്റെ കാഠിന്യം തറക്കല്ലിടൽ ചടങ്ങിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കൂത്തുപറമ്പ് എം.എൽ.എയായിരിക്കെ 1975 സെപ്റ്റംബർ 28ന് കസ്റ്റഡിയിലെടുക്കപ്പെട്ട് പിണറായിക്ക് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റത്.
സബ് ജയിലിന്റെ കൂറ്റൻ മതിൽ ഇതിനകം പൂർത്തിയായിട്ടുണ്ട്. അവശേഷിക്കുന്ന പ്രവൃത്തികൾ കൂടി പൂർത്തിയാകുന്നതോടെ കൂത്തുപറമ്പ് സബ്ബ്ജയിൽ യാഥാർത്ഥ്യമാകും.
പഴയ കോട്ടയം പൊലീസ് സ്റ്റേഷൻ
1871ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് കോട്ടയം മലബാർ രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന കോട്ടയം അങ്ങാടിയിൽ ആദ്യ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. 1878 ൽ കൂത്തുപറമ്പ് കോടതി, സബ്ബ് ജയിൽ എന്നിവയോടനുബന്ധിച്ച് പോലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിച്ചു. പിന്നീട് തലശ്ശേരിയിൽ സബ്ബ് ജയിൽ സ്ഥാപിക്കപ്പെട്ടതോടെ കൂത്തുപറമ്പ് സബ്ബ് ജയിൽ ഇല്ലാതായി. ഇതോടെ കൂത്തുപറമ്പ് പൊലീസ് ലോക്കപ്പായും സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസായും പ്രവർത്തിച്ചത് ഈ കെട്ടിടമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |