തിരുവനന്തപുരം: കോഴിക്കോട് ഒഴികെ 13 ജില്ലകളിലും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് സമവായമായി. കോഴിക്കോട്ട് ജില്ലാ പ്രസിഡന്റിനെ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. കഴിഞ്ഞ ദിവസം ഒരു പകൽ മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് 13 ഇടത്തും അനുനയ ഫോർമുല ഉരുത്തിരിഞ്ഞത്. ആറ് ജില്ലകളിൽ ഒന്നിലേറെ പേർ മത്സരത്തിന് പത്രിക നൽകിയിരുന്നു. എട്ട് ജില്ലകളിൽ ഒരോരുത്തർ മാത്രമാണ് പത്രിക നൽകിയത്.
കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ പുതുമുഖങ്ങളാണ് അദ്ധ്യക്ഷന്മാർ. കോട്ടയത്തും പാലക്കാട്ടും നിലവിലെ പ്രസിഡന്റുമാർക്ക് വീണ്ടും അവസരം കിട്ടി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ ജില്ലയായ കൊല്ലത്ത് എ.കെ. ഹഫീസ് ആണ് പുതിയ ജില്ലാ പ്രസിഡന്റ്. പത്തനംതിട്ടയിൽ മലയാലപ്പുഴ ജ്യോതിഷ് കുമാറും കണ്ണൂരിൽ ജോസ് ജോർജ് പ്ലാത്തോട്ടവുമാണ് ജില്ലാ അദ്ധ്യക്ഷന്മാർ. സമവായനീക്കങ്ങൾ പരാജയപ്പെട്ട കോഴിക്കോട്ട് നിലവിലെ ജില്ലാ പ്രസിഡന്റ് പി. രാജീവനും യു. ബീരാനുമാണ് മത്സരരംഗത്ത് ഉറച്ചുനിൽക്കുന്നത്. ഇവിടെ ഞായറാഴ്ച വോട്ടെടുപ്പ് നടക്കും. അന്നുതന്നെ ഫലപ്രഖ്യാപനവുമുണ്ടാകും.
പുതിയ സംസ്ഥാന പ്രസിഡന്റ് 25ന്
ഈ മാസം 25ന് എറണാകുളത്ത് രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന ഐ.എൻ.ടി.യു.സി ജനറൽ കൗൺസിൽ യോഗത്തിൽ പുതിയ സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കും. നിലവിലെ പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറിയും തമിഴ്നാട് ഘടകം പ്രസിഡന്റുമായ വി.ആർ. ജഗന്നാഥൻ ആണ് മുഖ്യ വരണാധികാരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |