ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിന് ഏർപ്പെടുത്തിയ സുരക്ഷാ നടപടികളുടെ എല്ലാ രേഖകളും പിടിച്ചെടുത്ത് കസ്റ്റഡിയിൽ സൂക്ഷിക്കാൻ സുപ്രീംകോടതി പഞ്ചാബ്- ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദ്ദേശം നൽകി.
രജിസ്ട്രാർ ജനറലിനെ സഹായിക്കാൻ ചണ്ഡിഗഡ് ഡി.ജി.പി, എൻ.ഐ.എ ഉദ്യോഗസ്ഥൻ എന്നിവരെ നോഡൽ ഓഫീസർമാരായും കോടതി നിയമിച്ചു. കേന്ദ്രവും പഞ്ചാബ് സർക്കാരും രജിസ്ട്രാർ ജനറലിന് അടിയന്തരമായി രേഖകൾ കൈമാറണം. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. അതുവരെ കേന്ദ്രവും സംസ്ഥാനവും നിയോഗിച്ച സമിതികൾ അന്വേഷണം നിർത്തിവയ്‌ക്കാനും സുപ്രീം കോടതി വാക്കാൽ നിർദ്ദേശിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ സുരക്ഷാവീഴ്‌ചയിൽ പഞ്ചാബ് പൊലീസിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എൻ. വി. രമണയുടെ ബെഞ്ചിന്റെ നിർദ്ദേശം.
അതിർത്തിക്കപ്പുറമുള്ള ഭീകരതയും അന്വേഷിക്കണം
സുരക്ഷാ വീഴ്ചയിൽ അതിർത്തിക്കപ്പുറത്തുള്ള ഭീകര സംഘടനകളുടെ പങ്കിനുള്ള സാദ്ധ്യതയും അന്വേഷിക്കണമെന്ന് ഹജിക്കാർക്കൊപ്പം കേന്ദ്രത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഭ്യർത്ഥിച്ചു. സംഭവം അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കി.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുമ്പ് വിദേശത്ത് നിരോധിക്കപ്പെട്ട ഒരു സംഘടന ചില പ്രവൃത്തികൾക്ക് ജനങ്ങളെ ആഹ്വാനം ചെയ്യുന്ന വിഡിയോ പുറത്തു വിട്ടിരുന്നതായി സന്നദ്ധ സംഘടനയായ ലായേഴ്സ് വോയിസ് ഹർജിയിൽ ആരോപിക്കുന്നു. ഇക്കാര്യം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷാ നടപടികളുടെ രേഖകൾ പിടിച്ചെടുക്കണമെന്ന് തുഷാർ മേത്തയും ആവശ്യപ്പെട്ടു.
സംസ്ഥാന ഡി.ജി.പിയുടെ അനുവാദത്തോടെയാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പുറപ്പെട്ടത്. വഴിയിൽ തടസമുണ്ടെന്ന് ഒരു മുന്നറിയിപ്പും നൽകിയില്ല. പൊലീസ് സമരക്കാരോടൊപ്പം ചായ കുടിക്കുകയായിരുന്നു. സിഖ് ഫോർ ജസ്റ്റിസ് എന്ന നിരോധിത സംഘടന പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനെതിരെ രംഗത്തെത്തിയിരുന്നു. പഞ്ചാബ് സർക്കാരിന് വീഴ്ച അന്വേഷിക്കാനാകില്ല. അന്വേഷണത്തിന് എൻ.ഐ.എ അത്യന്താപേക്ഷിതമാണ് - ഹർജിയിൽ പറയുന്നു.
സമിതി രൂപീകരിക്കുന്നെങ്കിൽ സ്വതന്ത്ര സമിതി ആയിരിക്കണമെന്ന് പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ പറഞ്ഞു. കേന്ദ്ര അന്വേഷണ സമിതി പഞ്ചാബ് പൊലീസിൽ വീഴ്ച്ച കണ്ടെത്താൻ ശ്രമിക്കും.
പഞ്ചാബ് റിപ്പോർട്ട് നൽകി
സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. അന്ന് സംസ്ഥാനത്ത് കർഷക പ്രതിഷേധമായിരുന്നു. സേനകളെ മുഴുവൻ എല്ലായിടത്തും വിന്യസിക്കേണ്ടി വന്നു.
ഉദ്യോഗസ്ഥർക്ക് നോട്ടീസ്
പഞ്ചാബ് ഡി.ജി.പി ഉൾപ്പെടെ 14 ഉന്നതർ കേന്ദ്രസമിതി മുമ്പാകെ ഹാജരാകാൻ നോട്ടീസ് നൽകി. എന്നാൽ അന്വേഷണ സമിതിയുടെ പ്രവർത്തനം നിർത്തിവയ്‌ക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിയ പയറാന ഫ്ലൈഓവർ കേന്ദ്ര സർക്കാരിന്റെ മൂന്നംഗ സമിതി സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |