തൃശൂർ : കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് നേരിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ലോക്‌ഡൗണെന്ന ഭീതി ആരോഗ്യമന്ത്രി വീണജോർജ്ജിന്റെ പ്രസ്താവനയോടെ നീങ്ങി. പ്രതിദിന മരണസംഖ്യയിൽ ഏറെക്കുറവുള്ളതാണ് ജില്ലയ്ക്ക് ആശ്വാസമാകുന്നത്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.
പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കർശനമായി പാലിക്കുന്നില്ലെന്ന ആക്ഷേപമാണ് ആശങ്ക പരത്തുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ് അൽപ്പാൽപ്പമായി കരകയറുന്നതിനിടെ കൊവിഡും ഒമിക്രോണും കൂടുന്നത് ആശങ്കയിലാഴ്ത്തുന്നത് കച്ചവടക്കാരെയാണ്. ഉത്സവ സീസൺ ആരംഭിച്ചതോടെ വരുംനാളുകളിൽ വ്യാപാര മേഖല ഉണരുമെന്ന പ്രതീക്ഷയിൽ കൂടുതൽ സ്റ്റോക്കും മറ്റും എടുത്തിട്ടുണ്ട് പലരും.
സി.എഫ്.എൽ.ടി.സികൾ സജ്ജം
കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമുണ്ടായാൽ നേരിടാൻ സി.എഫ്.എൽ.ടി.സി സജ്ജമാക്കുന്നതിന് ആരോഗ്യ വകുപ്പ് നടപടികൾ തുടങ്ങി. ആദ്യഘട്ടമെന്ന നിലയിൽ മുളങ്കുന്നത്ത് കാവ് കിലയിലാണ് സജ്ജീകരണമൊരുക്കുന്നത്. നേരത്തെ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ സി.എഫ്.എൽ.ടി.സികളും ഡി.സി.സികളും സജ്ജമാക്കിയിരുന്നു. കൊവിഡ് കുറഞ്ഞതോടെ ഇതിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തി.
വ്യാജപ്രചരണവുമേറെ
അതേസമയം, വാരാന്ത്യ ലോക്ഡൗൺ അടക്കമുള്ളവ പ്രഖ്യാപിക്കുമെന്നും 15 ാം തിയതിയോടെ സ്‌കൂൾ അടക്കുമെന്നുമുള്ള പ്രചാരണവും ഏറെയാണ്. കർണ്ണാടക, തമിഴ് നാട് എന്നിവിടങ്ങളിൽ വാരാന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ പ്രചാരണം.
ഉത്സവ നടത്തിപ്പുകാരും ആശങ്കയിൽ
ഉത്സവസീസൺ സജീവമായിരിക്കെ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം കൂടിയത് ഉത്സവനടത്തിപ്പുകാരെ ആശങ്കയിലാഴ്ത്തി. നിയന്ത്രണം നീങ്ങിയതോടെ ആഘോഷപൂർവ്വം ഉത്സവങ്ങളും പെരുന്നാളും നടത്താനുള്ള തയ്യാറെടുപ്പാരംഭിച്ചിരുന്നു. പലരും കലാപരിപാടികളും മറ്റും അഡ്വാൻസ് നൽകി ബുക്ക് ചെയ്തു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് കൂടുതൽ ആഘോഷം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |