മൂന്നാർ: പ്രണയനൈരാശ്യത്തെ തുടർന്ന് യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്യാം കുമാറിനെ അന്വേഷണ വിധേയമായി ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി സസ്‌പെൻഡ് ചെയ്‌തു. മൂന്നാർ സ്വദേശി ഷീബ ഏയ്ഞ്ചൽ റാണി (27) മരിച്ച സംഭവത്തിലാണ് നടപടി.
നേരത്തെ വിവാഹിതനായ ശ്യാംകുമാർ വിവാഹ വാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. ഡിസംബർ 31നാണ് ഷീബ ആത്മഹത്യ ചെയ്തത്. അതിന് മുമ്പുള്ള ദിവസങ്ങളിൽ യുവതി കടുത്ത മാനസിക സംഘർഷത്തിലായിരുന്നതായി വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. മരിക്കുന്ന ദിവസം ഉച്ചവരെ പെൺകുട്ടി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇത് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്യാംകുമാറുമായുള്ള അടുപ്പം കണ്ടെത്തി. 2018ൽ ശ്യാംകുമാർ മൂന്നാറിൽ കൺട്രോൾ റൂം വെഹിക്കിൾ ഡ്രൈവറായിരിക്കെ പെൺകുട്ടിയുമായി അടുക്കുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. ഈ വിവരം അറിഞ്ഞ് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഇടപ്പെട്ട് ഇയാളെ സ്ഥലം മാറ്റുകയായിരുന്നു. പിന്നീട് ബന്ധം തുടർന്നത് വീട്ടുകാർ അറിഞ്ഞതുമില്ല. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണെന്ന് പിന്നീടാണ് പെൺകുട്ടി അറിയുന്നത്. ഭാര്യ പിണങ്ങി പോയതിനാൽ വിവാഹമോചനം നേടി ഷീബയെ കല്യാണം കഴിക്കാമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഭാര്യ തിരിച്ചെത്തി. ഇക്കാര്യം ഷീബയെ അറിയിച്ചില്ല. ഈ വിവരം അറിഞ്ഞതോടെ ശ്യാം തന്നെ വഞ്ചിച്ചെന്ന മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പൊലീസ് കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |